Posted on 16 March 2010.
Posted in Featured, സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 02 February 2010.
അജയ് ജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നല്ലവനില്‍ ജയസൂര്യ നായകനാകുന്നു. പാലേരിമാണിക്യത്തിലൂടെ വന്ന മൈഥിലിയാണു നായിക. ബിജുക്കുട്ടന്‍, സുധീഷ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ സായ്‌കുമാര്‍, സുരാജ്, സലിംകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം.
Posted in സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 18 January 2010.
മിലന്‍ ജലീല്‍ നിര്‍മിച്ച്, കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ഹാപ്പി ഹസ്‌ബന്റ്‌സ് മലയാളികള്‍ക്കു വേണ്ടിയുള്ള, മലയാളികള്‍ക്കു മാത്രം വേണ്ടിയുള്ള ചിത്രമാണ്. അങ്ങനെ പറഞ്ഞാലും പൂര്‍ണ്ണമാവില്ല. കാരണം, എല്ലാ മലയാളികളെയും ഈ ചിത്രം ലക്ഷ്യം വയ്‌ക്കുന്നില്ല. ഹിന്ദിസിനിമകള്‍ കാണാത്ത മലയാളികള്‍ക്ക്, അതും അബദ്ധത്തില്‍പ്പോലും മസ്‌ത്, നോ എന്‍ട്രി എന്നീ ഹിന്ദിച്ചിത്രങ്ങള്‍ ണ്ടുപോയിട്ടില്ലാത്ത, പാവം മലയാളിപ്രേക്ഷകര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട തരത്തില്‍ എടുത്തിട്ടുള്ള സിനിമയാണ് ഹാപ്പി ഹസ്‌ബന്റ്‌സ്. കാരണം, അനില്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍ എന്നീ നായകതാരങ്ങള്‍ ഭര്‍ത്താക്കന്മാരും ലറ ദത്ത, ഇഷ ഡ്യോള്‍, സെലീന ജെയ്‌റ്റ്‌ലി എന്നിവര്‍ അവരുടെ ഭാര്യമാരും, ബിപാഷ ബസു അവര്‍ക്കിടയിലേക്കു കടന്നുവരുന്ന ബാര്‍ ഡാന്‍സറും ആയഭിനയിക്കുന്ന പ്രസ്‌തുതചിത്രത്തിന്റെ പ്രമേയം മാത്രമല്ല, കഥാസന്ദര്‍ഭങ്ങളപ്പാടെതന്നെയും ഉപയോഗപ്പെടുത്തി സൃഷ്‌ടിച്ചിരിക്കുന്ന ചിത്രമാണ് ഹാപ്പി ഹസ്‌ബന്റ്‌സ്.
2005ല്‍ അനീസ് ബസ്‌മിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നോ എന്‍ട്രിയില്‍നിന്നാണ് ഹാപ്പി ഹസ്‌ബന്റ്‌സ് പ്രചോദനമുള്‍ക്കൊള്ളുന്നതെന്ന് ചലച്ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടൊന്നുമില്ലെങ്കിലും, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വാര്‍ത്തകളും മറ്റും കണ്ടപ്പോഴേ ഊഹിച്ചിരുന്നു. എങ്കിലും ആ അടിസ്ഥാനപ്രമേയം സ്വീകരിച്ചുകൊണ്ട്, രസകരമായ വ്യത്യസ്‌തകഥാസന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കി ഒരു പുതിയ സിനിമയാക്കാനുള്ള ശ്രമമെങ്കിലും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. അങ്ങനെയൊന്നുംതന്നെ ഇല്ലെന്നു ചിത്രം കണ്ടപ്പോള്‍ മനസ്സിലായി. നോ എന്‍ട്രിയില്‍ കഥാഗതിയില്‍ മാറ്റമുണ്ടാക്കാന്‍ കുളിമുറിയില്‍ പ്രത്യക്ഷപ്പെടുന്ന പാറ്റ വരെ ഈ ഹാപ്പി ഹസ്‌ബന്റ്‌സിലും ഉണ്ട്. അതേ പാറ്റ തന്നെയാണോ എന്നറിയില്ല. പണ്ടൊരു പ്രേക്ഷകന്‍ ലോഹിതദാസിന്റെ ഓര്‍മച്ചെപ്പെന്ന സിനിമകണ്ടിട്ട് ഇങ്ങനെ പറഞ്ഞത്രേ: നാനാ പടേക്കറും ജാക്കി ഷ്രോഫും മനീഷാ കൊയ്‌രാളയും അഭിനയിച്ച അഗ്നിസാക്ഷി തന്നെയളിയാ, അത്… ആ ലൊക്കേഷന്‍ വരെ കോപ്പിയടിച്ചിരിക്കുന്നു… അതുപോലെയാണ് ഹാപ്പി ഹസ്‌ബന്റ്‌സിന്റെയും കാര്യം.
സദാചാരനിരതനും കേരളാടുഡേ മാഗസിന്റെ എംഡിയുമായ മുകുന്ദന്‍ മേനോന്‍ (ജയറാം) ഭാര്യ കൃഷ്‌ണേന്ദു( ഭാവന)വിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവളുടെ സുഹൃത്തായ ശ്രേയ (സംവൃത) യുടെ ഭര്‍ത്താവും സ്‌ത്രീവിഷയസമര്‍ത്ഥനുമായ രാഹുലിന്റെ (ഇന്ദ്രജിത്ത്) സൗഹൃദം നേടുന്നതാണ് പടത്തിന്റെ ആദ്യഭാഗം. രാഹുല്‍ മുകുന്ദനെ ഡയാന (റിമ കല്ലിങ്കല്‍) എന്ന ബാര്‍ ഡാന്‍സറെ പരിചയപ്പെടുത്തുന്നു. അവള്‍ മുകുന്ദന്റെ ജീവിതത്തില്‍ ഒരു ചുറ്റിക്കെട്ടുവള്ളിയായി പടരാന്‍ ശ്രമിക്കുന്നതും അത് മുകുന്ദന്റെയും കൃഷ്‌ണേന്ദുവിന്റെയും ജീവിതത്തില്‍ മാത്രമല്ല, രാഹുല്‍ – ശ്രേയ ദമ്പതികളുടെയും, മുകുന്ദന്റെ സഹോദരതുല്യനായ ജോണ്‍ (ജയസൂര്യ)- സെറീന (വന്ദന) ദമ്പതികളുടെയും ജീവിതങ്ങളെ ആകെ ഗുലുമാലാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിവൃത്തം കൂടുതല്‍ അറിയണമെന്നുള്ളവര്‍ നോ എന്‍ട്രിയുടെ കഥാസാരം ഇന്റര്‍നെറ്റില്‍ വായിക്കുക. ഈ ചിത്രത്തിന്റെ എഴുത്തുസമയത്ത് ജോണിന്റെ ഭാര്യയായ കഥാപാത്രത്തിന് എന്തുപേരിടണമെന്ന ചര്‍ച്ചയില്‍ ആ കഥാപാത്രമായി നോ എന്‍ട്രിയില്‍ അഭിനയിച്ച നടിയുടെ പേരിനോടു സാമ്യമുള്ള പേരാണ് എഴുത്തുകാരന്റെ മനസ്സിലുദിച്ചതെന്നു തോന്നുന്നു. ഹിന്ദിയില്‍ സെലീന നടിച്ച പാത്രത്തിനാണ് ഇവിടെ സെറീന എന്നു പേരു വീണിരിക്കുന്നത്. ഇതില്‍നിന്നറിയാം, നോ എന്‍ട്രിയുടെ ഇതിവൃത്തത്തില്‍ ഹാപ്പി ഹസ്‌ബന്റ്‌സ് തിരക്കഥാകൃത്തു നടത്തിയ എന്‍ട്രിയുടെ കഥ.
ഹിന്ദിക്കാര്‍ മലയാളത്തില്‍ അനേകം സിനിമാക്കകള്‍ കൊണ്ടുപോകുന്നുണ്ട്. അതൊക്കെ, മാലോകരോടു തുറന്നുപറഞ്ഞ്, കനത്ത കാശും നല്‌കിയാണ്. അവിടന്ന് തിരിച്ചിങ്ങോട്ടു പൊക്കുന്നവര്‍ ആ മര്യാദയൊക്കെ പാലിക്കുന്നുണ്ടോ ആവോ. നോ എന്‍ട്രി എന്ന സിനിമ തന്നെ പെല്ലാം ഊരിലതേ എന്ന തെലുഗുസിനിമയുടെ കഥ കടംകൊണ്ടെടുത്തതാണ്. എന്നാല്‍ നിര്‍മാതാവ് ബോണി കപൂര്‍ ആ കഥ പണംകൊടുത്തുവാങ്ങിയതാണ്. മാത്രമല്ല, ആ ചിത്രത്തിന്റെ അടിസ്ഥാനകഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് നോ എന്‍ട്രിയുടെ തിരക്കഥ മൗലികമാക്കിയത്. ഇവിടെയും ഒരുപക്ഷേ, ഹാപ്പി ഹസ്‌ബന്റ്‌സിന്റെ ആളുകള്‍ അത്തരം അണിയറപ്രവര്‍ത്തനം നടത്തിയിരിക്കാം. ഏതായാലും നോ എന്‍ട്രിയുമായോ പെല്ലാം ഊരിലതേയുമായോ ഉള്ള ബന്ധം ഈ ചിത്രവുമായി ബന്ധപ്പെട്ട ആരും പറഞ്ഞുകേട്ടില്ല.
ഹാപ്പി ഹസ്‌ബന്റ്‌സ് എന്ന സിനിമ സാമാന്യജനത്തിന് രസിക്കുന്നുണ്ടെന്നാണ് തിയറ്ററിലെ പ്രതികരണത്തില്‍ നിന്നു തോന്നിയത്. ആളുകള്‍ നല്ലതോതില്‍ ആസ്വദിക്കുന്നതും ചിരിക്കുന്നതുമായാണ് കണ്ടത്. എന്നാലും മനംനിറഞ്ഞുചിരിച്ചുപോകുന്ന ഒരു നല്ലതമാശപോലും ചിത്രത്തില്‍ ഇല്ലെന്നതാണു സത്യം. സുരാജിന്റെയും സലിംകുമാറിന്റെയും കോമാളിത്തങ്ങള്‍ ആണു ജനത്തെ ചിരിപ്പിക്കുന്നത്. സലിംകുമാര്‍ ഒന്നുരണ്ടുനിമിഷങ്ങളില്‍ തന്റെ നിലവാരത്തിലേക്കുയര്‍ന്നു മിന്നിത്തിളങ്ങി. ചിത്രത്തില്‍ രസകരമായ ഒരു മുഹൂര്‍ത്തം, സെറീനയാണെന്നുകരുതി കൃഷ്‌ണേന്ദുവിനോടു തന്നെ, തന്നെക്കുറിച്ച് മോശമാക്കി സംസാരിക്കുന്ന രംഗമാണ്. അതില്‍ ജയറാം നാടകീയമായ ആ ഏറ്റുപറച്ചിലിന് നസീര്‍, ഉമ്മര്‍ മുതല്‍ സോമന്‍ വരെയുള്ള നടന്മാരെ അനുകരിക്കുന്നുണ്ട്. വെറുതെ ഒരു ഭാര്യയിലും ആ മിമിക്രിപ്പാട്ടാണ് ജനത്തെ തിയറ്ററിലെത്തിച്ചത്. ഹാപ്പി ഹസ്‌ബന്റ്‌സിന്റെ അണിയറക്കാര്‍ക്ക് പ്രമോയില്‍ മേല്‍പ്പറഞ്ഞ ഭാഗം ചേര്‍ത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാവുന്നതാണ്.
നടീനടന്മാര്‍ക്ക് അവരവരുടെ വേഷം കെട്ടിയാടുക എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇന്ദ്രജിത്തിന്റെ നര്‍മരംഗങ്ങള്‍ പണ്ട്, കിന്നാരം, കുറുക്കന്‍ രാജാവായി തുടങ്ങിയ ചിത്രങ്ങളിലെ സുകുമാരനെ ഓര്‍മിപ്പിച്ചു എന്നത് ഒരു ദോഷമായിട്ടാണ് ഇവിടെ പറയുന്നത്. നല്ല ഒരു റോള്‍ ഡയാനയുടേതാണ്. ബിപാഷ അസ്സലാക്കിയ ആ വേഷം റിമയുടെ ശിലാമുഖം തന്നെക്കൊണ്ടാവുംവിധം വിരസമാക്കി. അഭിനയത്തിന് ആവശ്യമായ ഭാവം കൈവശം സ്റ്റോക്കില്ലാത്തതിനാല്‍ റിമയ്‌ക്ക് അതു പുറത്തുനിന്ന് വരുത്തി ഉപയോഗിക്കാവുന്നതാണ്. അനില്‍നായരുടെ ക്യാമറയ്‌ക്ക് ദൃശ്യങ്ങള്‍ പതിച്ചെടുക്കുന്നതിനപ്പുറം ഉദ്ദേശ്യങ്ങളൊന്നുമുള്ളതായി തോന്നിയില്ല. പരമ്പരരംഗത്തുനിന്നു വരുന്ന സംവിധായകര്‍ക്കു പതിവുള്ളതുപോലെ, മീഡിയം ലോംഗ്‌ഷോട്ടുകളിലാണ് സജിയുടെ പിടിത്തം. പിന്നെ, നോ എന്‍ട്രിയില്‍ വലിയ സദാചാരസംഹിതകളൊന്നും അടിച്ചേല്‌പിക്കുന്നില്ലായിരുന്നു. പക്ഷേ, നമ്മുടെ പാവം മലയാളിപ്രേക്ഷകന് (ശരിക്കും പറഞ്ഞാല്‍ വീട്ടിലിരുന്ന് അവിഹിതം മുഴുവന്‍ സീരിയലില്‍ കണ്ടാസ്വദിച്ച് വല്ലപ്പോഴും തിയറ്ററിലെത്തുന്ന പ്രേക്ഷകയ്‌ക്ക്) അതു ദഹിച്ചില്ലെങ്കിലോ എന്നുപേടിച്ച് അന്ത്യഭാഗത്ത് സദാചാരത്തെ ചാരംതട്ടിയെടുക്കുന്ന വിദ്യയുണ്ട്. അത് ഡയാനയുടെ ഡയലോഗു വഴിയാണ് സാധിച്ചിരിക്കുന്നത്. വേശ്യയുടെ സദാചാരപ്രസംഗം എന്നൊരു പഴഞ്ചൊല്ല് ഓര്‍ത്തുപോയി അപ്പോള്‍.
അവസാനമായി ഇത്രയും പറയാം. നോ എന്‍ട്രി കണ്ടിട്ടില്ലാത്തവര്‍ക്കു ചുമ്മാ നേരംപോക്കിനു കാണാവുന്ന സിനിമയാണ് ഹാപ്പി ഹസ്‌ബന്റ്‌സ്. ഇത് സാമാന്യവിജയമാകാന്‍ തന്നെയാണിട.
rating – 30/100
