Posted on 16 March 2010.
Posted in Featured, സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 15 March 2010.
വന്‍താരനിരയുടെ സാന്നിദ്ധ്യമുള്ള വന്‍ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ മാഴ്‌കിക്കിടന്ന വേനല്‍വറുതിക്കാലം കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുംബസമേതം തിയറ്ററിലെത്തുന്ന മദ്ധ്യവേനലവധിക്കാലം അഥവാ, വല്യവധി എത്തുന്നതോടെയാണ് തിയറ്ററുകള്‍ താരചിത്രങ്ങളാല്‍ സമ്പന്നമാകുക. സാധാരണ, വേനലവധിക്കുമുന്‍പുള്ള രണ്ടുമാസക്കാലം ചെറുകിടചിത്രങ്ങളേ തിയറ്ററിലുണ്ടാകാറുള്ളൂ. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കള്ളനും വലിയ പോലീസും, വലിയങ്ങാടി തുടങ്ങിയ പേരില്‍ മാത്രം വലിപ്പമുള്ള ചിത്രങ്ങളും നന്തുണി, അണ്ണാറക്കണ്ണനും തന്നാലയത്, തുടങ്ങിയ ചില ചിത്രങ്ങളാണ് ഈ മാസങ്ങളില്‍ റിലീസായത്. യുഗപുരുഷനും ബോഡി ഗാഡും ആഗതനും വലിയ ചലനമുണ്ടാക്കിയതുമില്ല. തമിഴില്‍നിന്നുപോലും വിണ്ണൈത്താണ്ടി വരുവായായും അസ്സലും ഒഴിച്ചാല്‍ വമ്പന്‍ചിത്രങ്ങള്‍ വന്നില്ല. രസിക്കും സീമാനേ പോലുള്ള ചിത്രങ്ങളാണു വന്നത്. കുട്ടിയും തീരാത വിളൈയാട്ടുപിള്ളൈയും മോശം പ്രതികരണത്തിലൊടുങ്ങി. ചിത്രങ്ങളുടെ കമ്മി മൂലം ആര്യ രണ്ട്, ഗര്‍ജനം, ദ്രോണ, കിരണ്‍ ബേഡി ഐപിഎസ് തുടങ്ങിയ തെലുഗു, കന്നഡ ഡബ്ബിംഗ് ചിത്രങ്ങളാണു ചാകര പ്രതീക്ഷിച്ചെത്തിയത്. പുറമേ, കഴിഞ്ഞ വര്‍ഷം റിലീസായ യൂണിവേഴ്‌സല്‍ സോള്‍ജ്യര്‍ 3 പോലുള്ള മൂന്നാംകിട ഇംഗ്ലീഷ് റിലീസുകളും. ഏതായാലും ഈ വറുതി അവസാനിക്കുകയാണ്. അവധിക്കാലകളക്ഷന്‍ മുന്നില്‍ക്കണ്ട് ചിത്രങ്ങള്‍ റിലീസിനൊരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച് 18 – താന്തോന്നി
മാര്‍ച്ച് 18നെത്തുന്ന താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രമാണ് റിലീസ് മത്സരത്തില്‍ ആദ്യമെത്തുക. നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ടി.എ.ഷാഹിദാണ്. കാക്കിക്കു ശേഷം ഷാഹിദ് എഴുതുന്ന പൃഥ്വിച്ചിത്രമാണിത്. ഷീലാ കൗളാണു നായിക. ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്‌ണ, വിജയരാഘവന്‍, സായ്‌കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, അനില്‍ മുരളി, ക്യാപ്‌റ്റന്‍ രാജു, സാദക്, അബു സലിം, രാമു, അംബിക, നിമിഷം, ലക്ഷ്‌മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. പുതിയ മുഖത്തില്‍ ആരംഭിച്ച ആക്ഷന്‍ ഹീറോ പരിവേഷം പൃഥ്വി തുടരുന്ന ചിത്രമായിരിക്കും ഇത്.
മാര്‍ച്ച് 25 – ഇന്‍ ഗോസ്റ്റ്‌ഹൗസ് ഇന്‍
ലാലിന്റെ രണ്ടാം സംവിധാനസംരംഭമായ ഇന്‍ ഗോസ്റ്റ്‌ഹൗസ് ഇന്നാണ് മാര്‍ച്ച് 25നെത്തുന്നത്. ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാംഭാഗവും റ്റു ഹരിഹര്‍നഗറിന്റെ തുടര്‍ച്ചയുമായ ചിത്രമാണിത്. പ്രശസ്‌തരായ മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി സഖ്യത്തെ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ ടീം ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ലാല്‍ തന്നെ. രോഹിണി, ലെന, റീനാ ബഷീര്‍, ജെസീന്ത എന്നിവര്‍ ഈ നാല്‍വരുടെ ഭാര്യമാരായി രംഗത്തെത്തുന്നു. തമ്പി ആന്റണി, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇടവേളയ്‌ക്കുശേഷം ഒഎന്‍വി കുറുപ്പ് ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് അലക്‌സ്‌പോളാണ്.
മാര്‍ച്ച് 26 – പ്രമാണി 
മാര്‍ച്ച് 26ന് പ്രമാണിയെത്തുന്നു. മമ്മൂട്ടിയും പ്രഭുവും സ്‌നേഹയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മാടമ്പിയൊരുക്കിയ ഉണ്ണിക്കൃഷ്‌ണന്‍ ബി.യാണ്. ഫഹദ് ഫാസില്‍, സിദ്ദിഖ്, സുരേഷ് കൃഷ്‌ണ, ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദനന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ലക്ഷ്‌മി, കെപിഎസി ലളിത, പാര്‍വതി തുടങ്ങിയവരാണു താരനിരയില്‍.
ഈ സിനിമകള്‍ക്കു പുറമേ വേറേയും പ്രമുഖചിത്രങ്ങള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസിനൊരുങ്ങുന്നുണ്ട്.
ജനകന്‍
മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ജനകന്‍ മാര്‍ച്ചിലോ ഏപ്രിലിലോ റിലീസാകും. എന്‍.ആര്‍.സഞ്‌ജീവെന്ന നവാഗതന്‍ എസ്.എന്‍.സ്വാമിയുടെ രചനയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയി, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൃഷ്‌ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സത്യന്‍ അന്തിക്കാടു ചിത്രം
ചിത്രീകരണം പൂര്‍ത്തിയായി ചിത്രീകരണാനന്തരപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരിക്കുന്ന, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രവും വല്യവധിക്കാലത്തു റിലീസ് ചെയ്‌തേക്കും. മംമ്‌തയാണു നായിക. സത്യന്‍ അന്തിക്കാടു തന്നെ രചനയും നിര്‍വഹിക്കുന്നു. ഇളയരാജയാണു സംഗീതം.
ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്
ജോഷി ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സും അവധിക്കാലത്തു വന്നേക്കാം. ലാലും ദിലീപും ശരത് കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്, കനിഹ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണു പ്രധാനസ്‌ത്രീവേഷങ്ങളണിയുന്നത്. സുരാഝ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബാബു ആന്റണി, ശോഭാ മോഹന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിലെ നായിക കാവ്യാമാധവനാണ്. രചന ഉദയ് കൃഷ്‌ണ- സിബി കെ. തോമസ്.
Posted in Featured, ഫീച്ചറുകള്‍Comments (0)
Posted on 12 February 2010.

കമല്‍ കഥയും തിരക്കഥ-സംഭാഷണങ്ങളും (ആയതു രണ്ടും കലവൂര്‍ രവികുമാറിനോടൊത്ത്) രചിച്ച് സംവിധാനം ചെയ്‌ത ആഗതന്‍ ഗതകാലത്തില്‍ നിന്ന് തിക്തസ്‌മൃതിയും പേറിയെത്തുന്നൊരു യുവാവിന്റെ കൗശലം നിറഞ്ഞ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജമ്മു കാശ്‌മീരില്‍വച്ച് തന്റെ കുടുംബത്തിനു നേരിട്ടൊരു മഹാദുരന്തത്തില്‍ മരണത്തിനു കീഴടങ്ങാതെ രക്ഷപ്പെട്ട ഏകനായ ഗൗതം മേനോന്‍ (ദിലീപ്) ഇപ്പോള്‍ യുവാവും സമര്‍ത്ഥനും ഉയര്‍ന്ന ജോലിക്കാരനുമായി മാറിയിട്ട് നാട്ടിലെത്തി അന്നത്തെ ദുരന്തത്തിലും നിസ്സഹായതയിലും തന്റെ കുടുംബത്തോടു വലിയൊരു പാതകം ചെയ്‌ത മനുഷ്യനെ വേട്ടയാടി പ്രതികാരം ചെയ്യുന്നതാണ് ആഗതന്റെ ഇതിവൃത്തമെന്നു ചുരുക്കിപ്പറയാം. മുന്തിരിത്തോട്ടങ്ങളില്‍ അപ്രതീക്ഷിതമായെത്തുന്ന അതിഥിയാണ് ചിത്രത്തില്‍ ദിലീപിന്റെ ഗൗതം (ഇതേ കഥയാണോ മുന്തിരിത്തോട്ടത്തിലെ അതിഥി എന്ന പേരില്‍ കലവൂര്‍- കമല്‍ പ്രഭൃതികള്‍ മുന്‍പു സിനിമയാക്കാന്‍ ആലോചിച്ചിരുന്നതെന്നു സംശയിക്കണം.
വലിയ സംഭവമൊക്കെയായാണ് രചയിതാക്കളും സംവിധായകനും ആഗതന്‍ പ്ലാന്‍ ചെയ്‌തതെങ്കിലും മുഖ്യപ്രമേയത്തിലേക്കു വരുന്നതിനുമുന്‍പ് കഥയെ എങ്ങനെ ആ കേന്ദ്രബിന്ദുവിലേക്കെത്തിക്കണമെന്നറിയാതെ വട്ടംചുറ്റുന്നുണ്ട്. പടം തുടങ്ങുമ്പോള്‍ പാട്ടാണ്. പാട്ടില്‍ കുട്ടിയായ ഗൗതവും കുടുംബവും കാശ്‌മീരിലെത്തുന്നതും അവന്‍ സഹോദരിയോടൊത്തു മഞ്ഞുവാരി ഇങ്ങോട്ടെറിയുന്നതും അങ്ങോട്ടെറിയുന്നതും പിന്നെ മുകളിലോട്ടെറിയുന്നതും പിന്നെ താഴോട്ടെറിയുന്നതും കാണിക്കുന്നു. അവര്‍ സന്തുഷ്‌ടരാണെന്ന് പ്രേക്ഷകര്‍ക്കു ബോദ്ധ്യംവന്നുകഴിയുമ്പോള്‍ പാട്ടുതീരുന്നു. പടേന്നുവരുന്നു, തീവ്രവാദികള്‍. ചടുപടോന്നു വെടീം ടിപ്പിക്കല്‍ തീവ്രവാദി ഡയലോഗും. തന്തയും തള്ളയും ക്ലോസ്. പയ്യനും സഹോദരിയും വിറകുകൂനയിലൊളിച്ചു. അവരെ പട്ടാളം രക്ഷപ്പെടുത്തി. പെണ്‍കുട്ടി പരിക്കും കോമാവസ്ഥയുമായി ആശുപത്രിയില്‍ കിടക്കുന്നു. വര്‍ഷങ്ങള്‍ പോകുന്നതുകാണിക്കാന്‍ പാട്ടും മഞ്ഞുരുട്ടിയേറും ആവര്‍ത്തിക്കുന്നു. കാലയവനികപൊക്കി ആളെ തള്ളിയിടേണ്ടിവന്നെന്നു പണ്ടു വികെഎന്‍ പറഞ്ഞതുപോലെ, കാലത്തെ ഉരുട്ടിവിട്ടിട്ട് കമല്‍ പെണ്‍കൊച്ചിനെ തട്ടുന്നു. പിന്നെ, വര്‍ഷങ്ങള്‍ പാട്ടിന്റെ സഹായമില്ലാതെതന്നെ ഉരുണ്ടുപിരണ്ടുപോകുന്നു. ഗൗതംമേനോന്‍ ചെറുപ്പക്കാരനായി എട്ടുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുന്നു. അതായത്, ഒരു ഇരുപത്തഞ്ചുകാരനായിട്ട്!!!!…
പിന്നെ അരമുക്കാല്‍മണിക്കൂര്‍ നായികയായ ശ്രേയ (ചാര്‍മി എന്ന കല്യാണി) എന്ന പെണ്‍കുട്ടിയെ വളയ്‌ക്കാനുള്ള തന്ത്രങ്ങളാണ്. പ്രേക്ഷകന്‍ ബോറടിച്ചുചാകും ആ സമയം. ഒരു പുതുപുത്തന്‍ പ്രേമപദ്ധതി അവതരിപ്പിക്കുന്ന ഭാവമാണു പക്ഷേ, എഴുത്തും സംവിധാനവും കയ്യാളുന്നവര്‍ക്ക്. ഒടുവില്‍ പെണ്ണിന്റെ തന്തതള്ളമാരുടെയെല്ലാം ആശംസകളോടെ കല്യാണം ഉറപ്പിക്കാന്‍ അവളോടും മറ്റുമൊപ്പം നായകനായ ഗൗതം അവരുടെ മുന്തിരിത്തോട്ടത്തിലെത്തി വില്ലനായ ജനറല്‍ ഹരീന്ദ്രവര്‍മയെ (സത്യരാജ്) കണ്ടു കൈകൊടുത്ത് മുഖാമുഖം നിന്ന് ഇന്റര്‍വെല്ലിനു പോസു ചെയ്‌ത് ഇന്റര്‍വെല്‍ പഞ്ച് എന്നു സിനിമാക്കാരുടെ ഭാഷയില്‍ പറയുന്ന ഫ്രീസ് സൃഷ്‌ടിക്കുന്നതുവരെ പടത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നതേയില്ല.
ഈ ഹരീന്ദ്രവര്‍മയിലാണു കഥയുടെ മര്‍മവും മര്‍മരവും കിടക്കുന്നത്. അതാവട്ടെ, വലിയൊരു രഹസ്യം, സസ്‌പെന്‍സായി എഴുത്തുകാരായ കമലും കലവൂരും കൂടി തിരക്കഥയില്‍ പൊതിഞ്ഞുപിടിച്ചാണ് പടത്തിന്റെ ആദ്യം മുതലേ കൊണ്ടുനടക്കുന്നത്. പക്ഷേ, തിരക്കഥയുടെ പൊതി തിരക്കിനിടയില്‍ പൊട്ടി രഹസ്യം പടം തുടങ്ങി ഇരുപതിരുപത്തഞ്ചുനിമിഷം കഴിയുമ്പോഴേക്കും കുറച്ചെങ്കിലും ബുദ്ധിയുള്ള, പോട്ടെ, പത്തുപതിനഞ്ചു പടമെങ്കിലും കണ്ടുപരിചയമുള്ള ഏതവനും മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. പെങ്ങളുകൊച്ചിനെന്താണു സംഭവിച്ചതെന്നും അതിനാരാണു കാരണക്കാരനെന്നും ഒക്കെ.
സംഗതികള്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞ് ഹരീന്ദ്രവര്‍മയും ഗൗതവും തമ്മിലുള്ള ബുദ്ധിമത്സരമാണു പടത്തെ വ്യത്യസ്‌തമാക്കുന്നതായി അണിയറക്കാര്‍ കരുതുന്നത്. സംഗതി ശരിയാണ്. അത് സമര്‍ത്ഥമായി ചെയ്‌തിരുന്നെങ്കില്‍ ഒരുപക്ഷേ, ഒരു കിടിലന്‍ പ്രതികാരകഥ വാര്‍ന്നുവീണേനെ. അതിനുപകരം, വലിയ തന്ത്രമെന്നമട്ടില്‍ വെറും പൊടിക്കൈകള്‍ തിരക്കഥാകൃത്തുകള്‍ എടുത്തുവീശുമ്പോള്‍ ഏശുന്നതായി തോന്നുന്നില്ല. എല്ലാം പ്ലാന്‍ ചെയ്‌തുവരുന്ന ഗൗതം വൈന്‍ ബാരലില്‍ നിന്നു രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടല്ലേ. ലോറന്‍സ് (ഇന്നസെന്റ്) തക്കസമയത്തുവന്നില്ലായിരുന്നെങ്കില്‍ ഗൗതം സ്വാഹ ആകില്ലായിരുന്നോ. അതെങ്ങനെ? ലോറന്‍സ് വരാതിരിക്കില്ലല്ലോ. അതു തിരക്കഥാകൃത്തുക്കള്‍ക്ക് ഉറപ്പുള്ള കാര്യമല്ലേ. അതുപോലെ, പ്ലാന്‍ ചെയ്‌ത ബസ്സുയാത്രയിലെ വഴിയാത്രക്കാരിക്കുണ്ടാകുന്ന അപകടവും പ്ലാന്‍ഡ് ആണോ എന്നു വ്യക്തമല്ല. ഇതൊന്നും വേണ്ട, ആ വര്‍മാജി ക്ലൈമാക്‌സില്‍ കൈത്തുപ്പാക്കിയുടെ കാഞ്ചിയൊന്നു വലിച്ചിരുന്നെങ്കില്‍ ഗൗതം ഭൂതമായിപ്പോകില്ലായിരുന്നോ?. നന്മയുടെ ഒരു കണിക, ആത്മാര്‍ത്ഥതയുടെ കാല്‍ക്കഴഞ്ച് തുടങ്ങിയ പ്രയോഗങ്ങളിലൂടെ വര്‍മയെ ആ സന്ദര്‍ഭത്തില്‍ അസ്‌തപ്രജ്ഞനാക്കിക്കളഞ്ഞതു സത്യത്തില്‍ ഗൗതമാണോ അതോ എഴുത്തുകാരാണോ?..
ഗൗതംമേനോനായി വന്ന ദിലീപ് രൂപംകൊണ്ടാണു ശ്രദ്ധേയനാകുന്നത്. തുടക്കത്തില്‍ അല്‌പനേരം ഒരു മോണോലോഗ് ഘടന ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടെ വിശേഷിച്ചും, അല്ലാത്തിടത്ത് പൊതുവേയും ദിലീപ് ഡബ്ബിംഗില്‍ അല്‌പം പാളിപ്പോയതായിത്തോന്നി. ആയിരംവട്ടം ഈ ചിത്രത്തിലുള്ള വിളിയാണ് സേര്‍ എന്നത്. വര്‍മയെ ഗൗതം ഒരുപാടുതവണ സേര്‍ എന്നു വിളിക്കുന്നുണ്ട്. കിലോഗ്രാമിനു മുന്‍പ് നാഴിക്കും വട്ടികയ്‌ക്കും മുന്‍പ് സേര്‍ ആയിരുന്നു ധാന്യത്തിന്റെ അളവ്. മുന്തിരിയളക്കുന്നതും സേര്‍ ആയിട്ടാണോ എന്നറിയില്ല. ഏതായാലും തനിമലയാളമട്ടില്‍ സാറോ അല്ലെങ്കില്‍ സര്‍ എന്നോ ആകുന്നതിനെ അപേക്ഷിച്ച് നീട്ടിയുള്ള സേര്‍ വിളി ആവര്‍ത്തിക്കുമ്പോള്‍ സഹ്യമല്ലാതായി. പിന്നെ, നായകകഥാപാത്രങ്ങള്‍ ഈയിടെ എന്താ ജോലി എന്നു വെളിവാക്കാറില്ല. ക്യാംപസ് ഇന്റര്‍വ്യൂവില്‍ ന്യൂസിലന്റില്‍ ജോലികിട്ടി. ഇപ്പോള്‍ ഉഗാണ്ടയിലേക്കു സ്ഥലംമാറ്റമായി. അവിടേക്കുപോകുന്നതുവഴി മലേഷ്യയിലെ കെഡ്ഡ, കെലണ്ടാര്‍, പെട്ട, പിന്നെ, ലുക്കീമിയ തുടങ്ങിയ സ്ഥലങ്ങളിലും ഇറങ്ങാന്‍ വേണ്ടി യാത്ര തല്‍ക്കാലം കേരളത്തിലൂടെയാക്കി. അങ്ങനെയായപ്പോള്‍ ഇത്രടം വന്നൂന്നേയുള്ളൂ എന്നൊക്കെയാണു പറയുക. (ബോഡിഗാഡിലും നായകന്‍ ഇതേ മട്ടിലാണ്)
നായകന്റെ എതിര്‍കഥാപാത്രമായി വരുന്ന സത്യരാജ് തിളങ്ങിയിട്ടുണ്ട്. രൂപംകൊണ്ടും ഭാവംകൊണ്ടും അദ്ദേഹം മികച്ചുനിന്നു. സറീന വഹാബ് റോളുകള്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു നന്ന്. മലയാളത്തില്‍ കാണാന്‍ ശേലുള്ള ഒരു മദ്ധ്യവയസ്‌ക വീട്ടമ്മവേഷത്തില്‍ ഇടയ്‌ക്കിടെ ഇങ്ങനെ ശീമാട്ടിപ്പരസ്യമായി വെറുതെ നാലു ചാല് ഉലാത്തുന്നതില്‍ കാര്യമുണ്ടോ എന്ന് ആ അനുഗൃഹീതനടി ചിന്തിക്കണം. അതും മൈ നെയിം ഈസ് ഖാനിലും മറ്റും ഗംഭീരവേഷം ചെയ്യുന്നതിനിടയില്‍. ശ്രേയയായ ചാര്‍മിക്ക് നായികയായതിനാല്‍ത്തന്നെ അഭിനയിക്കേണ്ട കാര്യം വരുന്നില്ല. ഇന്നസെന്റ് ആളുകളെ ചിരിപ്പിക്കാന്‍ പ്രയത്‌നിക്കുന്നെങ്കിലും പണ്ടേപ്പോലെ ഫലിക്കുന്നില്ല. ബിജുമേനോനും വത്സലാമേനോനും മറ്റു മേനോന്‍മാര്‍ക്കുമൊന്നും കാര്യമായൊന്നും ചെയ്യാനില്ല.
പടം തുടങ്ങുമ്പോള്‍ത്തൊട്ടു തുടങ്ങുകയാണല്ലോ പാട്ടുകള്‍. മൂന്നാലു പാട്ടുകളുണ്ടു പടത്തില്‍. എഴുതിയ കൈതപ്രം തന്റെ പഴയ ക്ലിഷേ പദങ്ങളെടുത്തു നിരത്തിവച്ചിട്ടുണ്ട്. ദൈവശാസ്‌ത്രത്തില്‍ താല്‌പര്യമുള്ളയാളും പണ്ടു സെമിനാരിയില്‍ പഠിക്കാന്‍ പോകുകയോ മറ്റോ ചെയ്‌ത ആളുമാണ് ഔസേപ്പച്ചന്‍ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ശവത്തിന് ഈ കൂദാശ മതി എന്ന് അദ്ദേഹത്തിനോടാരും പറഞ്ഞുകൊടുക്കേണ്ട. കൈതപ്രത്തിന്റെ വരികള്‍ക്ക് തികച്ചും യോജിക്കുന്ന ഈണം അദ്ദേഹം ഇട്ടിട്ടുണ്ട്. ഭ്രമരം ചെയ്‌ത അജയന്‍ വിന്‍സെന്റാണ് ക്യാമറ ചെയ്‌തിരിക്കുന്നത് എന്നോര്‍മവന്നത് അന്ത്യത്തില്‍ വര്‍മ വെടിവെച്ചുമരിക്കുന്നത് മേല്‍ക്കൂരമേലെ പക്ഷിക്കൂട്ടം ചിതറിപ്പറക്കുന്നതു വഴി ചിത്രീകരിച്ചിരിക്കുന്ന ഷോട്ടു കണ്ടപ്പോഴാണ്.
അവസാനമായി ഒന്നുകൂടി. ഈ ചിത്രത്തില്‍ രണ്ടുകാര്യങ്ങള്‍ ശരിക്കും കടന്നകൈയായിപ്പോയി. ഒന്ന്, പടത്തിന്റെ മര്‍മംതന്നെയുമാണ്. അപ്പനുമമ്മയും വെടിയേറ്റു ചത്തുകിടക്കുമ്പോള്‍, വേറേയും ആളുകളുടെ മൃതദേഹങ്ങളും ചോരയും മാംസക്കഷണങ്ങളും ചുറ്റും ചിതറിക്കിടക്കുമ്പോള്‍, പോരാത്തതിന്, ഒരു വിറകുകൊള്ളിക്കൂട്ടത്തിന്റെ മറവിനപ്പുറം തീവ്രവാദികള്‍ തീതുപ്പുന്ന എകെ 47 തോക്കുകളുമായി നില്‍ക്കുമ്പോള്‍ രക്ഷയ്‌ക്കായി ദേഹത്ത് അള്ളിപ്പിടിച്ചുപോയ, കഷ്‌ടിച്ചു വയസ്സറിയിക്കുകമാത്രം ചെയ്‌ത ഒരു പെണ്‍കിടാവിനോട് വര്‍മയ്‌ക്ക് കാമഭ്രാന്തു തോന്നിയെന്നത് ഇച്ചിരെ കടുത്തുപോയി. അതുപോലെ, ലോകത്തിനു മുന്‍പാകെ മുഴുവന്‍ കുടുംബത്തെയും അപമാനിക്കുകയും തന്തയെ കൊല്ലിക്കുകയും ചെയ്‌ത മനുഷ്യനോട്, അവനെത്ര മഹാനുമായിക്കൊള്ളട്ടെ, ആറുമാസത്തിനുശേഷം ശ്രേയയ്‌ക്ക് പ്രേമം തളിര്‍ക്കുന്നുവെന്ന ടെയ്‌ല്‍ എന്‍ഡും ഇച്ചീച്ചിയായില്ലേയെന്നു സംശയം.
എന്നാലും ഈ ചിത്രം സ്‌ത്രീപ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്‌ടപ്പെടുന്നുണ്ടെന്നാണ് തിയറ്ററിലിരുന്നു ചിത്രം കണ്ടപ്പോള്‍ തോന്നിയത്. സത്യം രണ്ടില്ല; ഒന്നേയുള്ളൂ എന്ന ഡയലോഗ് പരസ്യവാക്യമാക്കിയാല്‍ ഗുണംകിട്ടും. സ്‌ത്രീകളെ റ്റാര്‍ജെറ്റ് ചെയ്‌തു നല്ല പരസ്യം ഉണ്ടായാല്‍ ചിത്രം സാമാന്യം നല്ല വിജയം നേടുമെന്നാണു തോന്നുന്നത്.
Posted on 12 February 2010.
നവാഗതനായ മമാസ് ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദിലീപ് ചിത്രമായ പാപ്പീ അപ്പച്ചാ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഫെബ്രുവരി പാതിയോടെ എറണാകുളത്തും പരിസരങ്ങളിലുമായി തുടങ്ങും. തൊടുപുഴയിലെ ആദ്യഷെഡ്യൂള്‍ കഴിഞ്ഞയാഴ്‌ച അവസാനിച്ചിരുന്നു. ഇന്നസെന്റും ദിലീപും അപ്പച്ചനും പാപ്പിയുമായി അരങ്ങുതകര്‍ക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ ഭാഗ്യജോഡി കാവ്യാമാധവനാണു നായിക. വിവാഹശേഷം താല്‌ക്കാലികമായി സിനിമയില്‍നിന്നു വിട്ടുനിന്ന കാവ്യയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രം കൂടിയാണു പാപ്പി അപ്പച്ചാ. റാഫി മെക്കാര്‍ട്ടിന്‍ കളരിയില്‍ നിന്നു വരുന്ന മമാസിന്റെ ചിത്രം ആദ്യാവസാനനര്‍മമുഹൂര്‍ത്തങ്ങളിലൂടെ ഹൃദയസ്‌പര്‍ശിയായൊരു കഥയാണു പറയുന്നത്.
Posted in ഫീച്ചറുകള്‍, സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 12 February 2010.

കമല്‍-ദിലീപ്-സത്യരാജ് കൂട്ടുകെട്ടില്‍ വിരിയുന്ന ചിലച്ചിത്രം, കാത്തിരുന്ന ആഗതന്‍ ഇന്നു നൂണ്‍ഷോമുതല്‍ കേരളത്തിലെ പ്രമുഖതിയറ്ററുകളില്‍ ആഗതനാകുന്നു. ചാര്‍മിയാണു നായിക. കമലും കലവൂര്‍ രവികുമാറും ചേര്‍ന്നാണു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ലാലും ഒരു പ്രധാനവേഷത്തില്‍ വരുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണംപകരുന്നു. അജയന്‍ വിന്‍സന്റാണു ക്യാമറ.
പ്രമുഖകേന്ദ്രങ്ങള്‍
തിരുവന്തപുരം – കൈരളി, ശ്രീകുമാര്‍
എറണാകുളം – പത്മ
തൃശൂര്‍ – ജോസ്,
കോഴിക്കോട് – രാധ
കണ്ണൂര്‍ – സമുദ്ര
ആലപ്പുഴ – സാസ് ശാന്തി
കോട്ടയം – ആനന്ദ്
ചങ്ങനാശേരി – അഭിനയ
പാലക്കാട് – പ്രിയദര്‍ശിനി
കാസറകോഡ് – നര്‍ത്തകി
തലശ്ശേരി – ലിബര്‍ട്ടി പാരഡൈസ്
ഷൊര്‍ണൂര്‍ – അനുരാഗ്
കൊച്ചി – കോക്കേഴ്‌സ്
മലപ്പുറം – പത്മം
ചേര്‍ത്തല – പാരഡൈസ്
Posted in ഇന്നു മുതല്‍...Comments (0)
Posted on 11 February 2010.

ദിലീപിന്റെ കമല്‍ചിത്രം ആഗതന്‍ നാളെ തിയറ്ററുകളിലെത്തും. ബോളിവുഡില്‍ നിന്നുള്ള വമ്പന്‍ചിത്രമായ മൈ നെയിം ഈസ് ഖാന്‍ എന്ന കരണ്‍ജോഹര്‍- ഷാരുഖ് ഖാന്‍ ചിത്രമാണ് ആഗതനു ചലഞ്ചായി ഒപ്പമുള്ളത്. ആഗതനില്‍ സത്യരാജും ചാര്‍മിയും അഭിനയിക്കുന്നു. സത്യരാജിന്റെ ആദ്യമലയാളചിത്രമാണിത്. ഖാനില്‍ കജോള്‍ ആണു നായിക.
Posted in സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 02 February 2010.

ജോഷിയുടെ പുതിയ ബഹുതാരചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് കൊച്ചിയിലും പരിസരങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ലാല്‍ ക്രിസ്റ്റിയാകുന്ന ചിത്രത്തില്‍ സഹോദരന്‍ ജോജിയായി ദിലീപാണ് എത്തുന്നത്. കാവ്യാമാധവനാണു നായിക. പഴശ്ശിരാജയ്‌ക്കുശേഷം ശരത് കുമാര്‍ അഭിനയിക്കുന്ന മലയാളചിത്രംകൂടിയാണ് ഇത്. സുരേഷ്‌ഗോപിയും ഈ ചിത്രത്തിലുണ്ടാകും. രചന സിബി കെ തോമസ് ഉദയകൃഷ്‌ണമാരാണ്. ഇവരും ജോഷിയും ചേര്‍ന്ന അമ്മച്ചിത്രമായ ട്വെന്റി ട്വെന്റിയിലും ലാലും ദിലീപും സഹോദരങ്ങളായാണ് അഭിനയിച്ചത്. അനില്‍ നായര്‍ ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിക്കുന്നു. എ വി എ പ്രൊഡക്ഷന്‍സിനു വേണ്ടി എ വി അനൂപും വര്‍ണചിത്രയുടെ ബാനറില്‍ മഹ സുബൈറും ചേര്‍ന്നു നിര്‍മിക്കുന്ന ഈ മെഗാ ബജറ്റ് ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്‌ജന്‍ ഏബ്രഹാമാണ്. സുരാജ് വെഞ്ഞാറമ്മൂട് സായ്‌കുമാര്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍, കുഞ്ചന്‍, സുരേഷ് കൃഷ്‌ണ, ആനന്ദ്, നിയാസ്, ശോഭാ മോഹന്‍ തുടങ്ങിയവരാണ് താരനിരയില്‍.
Posted in സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 27 January 2010.

മലയാളസിനിമയുടെ മുത്തെന്നായിരുന്നു സംവിധായകജോഡിയായിരുന്ന സിദ്ദീക് – ലാല്‍മാരെപ്പറ്റി പറഞ്ഞിരുന്നത്. റാംജിറാവു സ്‌പീക്കിംഗ് എന്ന ആദ്യചിത്രത്തിലൂടെത്തന്നെ വിസ്‌മയവും വിസ്‌മയവിജയവും സൃഷ്‌ടിച്ചു അവര്‍. തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെ ജീവിതങ്ങളെ മുന്‍നിര്‍ത്തി ഉഗ്രനൊരു സാമൂഹികവിമര്‍ശവിഷയമാണ് ആ ചിത്രം കൈകാര്യം ചെയ്‌തത്. അതിന്റെ വിഷയപരമായ ആഴവും ഉള്‍ക്കരുത്തും മലയാളസിനിമയും പ്രേക്ഷകരും നെഞ്ചേറ്റി ലാളിച്ചു. തുടര്‍ന്ന് വിജയത്തിന്റെ പാതയ്‌ക്കായി ഉള്‍ക്കരുത്തുള്ള വിഷയമെന്ന കാര്യമൊക്കെ വിട്ടെങ്കിലും രസനീയങ്ങളായ കഥകളും കഥാസന്ദര്‍ഭങ്ങളും അവതരണരീതിയും കൈമുതലാക്കി ഇരുവരുംചേര്‍ന്ന് ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്‌ഫാദര്‍, വിയറ്റ്‌നാംകോളനി, കാബൂളിവാല എന്നീ ചിത്രങ്ങളൊരുക്കി. എല്ലാം വിജയിച്ചു. ഇരുവരും പേരു ചാര്‍ത്താതെ സഹകരിച്ച ആഅവസാനചിത്രമായ മാന്നാര്‍ മത്തായി സ്‌പീക്കിംഗും വിജയിച്ചു. തുടര്‍ന്ന് ഇണപിരിഞ്ഞ ഇവരില്‍ സിദ്ദീഖ് രചന, സംവിധാനത്തിന്റെ പാതയില്‍ തുടരുകയും ലാല്‍ നിര്‍മാണ, വിതരണ, അഭിനയരംഗത്ത് നിലയുറപ്പിക്കുകയും ചെയ്‌തു. ലാലില്ലാതെ സിദ്ദീക് ചെയ്‌ത ചിത്രങ്ങളായ ഹിറ്റ്‌ലറും ഫ്രണ്ട്‌സും മറ്റും നിലവാരത്തില്‍ താഴെയായിരുന്നെങ്കിലും വിജയഫോര്‍മുലകള്‍ പിന്തുടര്‍ന്നു. അവസാനചിത്രമായ ക്രോണിക് ബാച്ചിലര്‍ പക്ഷേ, ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള നാടകവും പടയപ്പ എന്ന തമിഴ്‌സിനിമയുടെ കഥാപാത്രവത്‌ക്കരണത്തെ അനുകരിക്കുന്നതുമൊക്കെയായിരുന്നു. എന്നിട്ടും പടം ഹിറ്റായി. ഹിറ്റായിട്ടും പിന്നെ ആറുവര്‍ഷം സിദ്ദീഖ് മലയാളത്തില്‍ സിനിമയെടുത്തില്ല. ഒഠുവില്‍ അദ്ദേഹം ഇപ്പോള്‍ ദിലീപ്, നയന്‍താര ജോഡിയുമായി ബോഡിഗാഡ് എന്ന ചിത്രമെടുത്തിരിക്കുന്നു. ക്രോണിക് ബാച്ചിലറിന്റെ നിലവാരത്തില്‍നിന്ന് ആറുകൊല്ലംകൊണ്ട് അദ്ദേഹം പിന്നെയും ആറായിരമടി താഴേക്കുപോയിരിക്കുന്നു ഈ ചിത്രത്തില്‍ എന്ന് പറയാതെ നിവൃത്തിയില്ല. പടംകണ്ടിറങ്ങുന്ന പ്രേക്ഷകരും അതുതന്നെയാണ് പറയുന്നതെന്നത് ഈ ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുമെന്നുറപ്പ്.
കെട്ടുകഥകളാണ് സിദ്ദീഖ് ചിത്രങ്ങളുടെ ഇതിവൃത്തം. വളരെ സങ്കീര്‍ണമായ ഒറു കഥാപരിസരവും കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഗതിവിഗതികളും ഒടുവില്‍ അത് ഇഴപിരിച്ചെടുത്ത് ശുഭകരമായി അവസാനിപ്പിക്കുന്ന രീതിയുമാണ് റാംജിറാവു മുതല്‍ ഇന്നുവരെ ഈ സംവിധായകന്‍ ചെയ്‌ത സിനിമകളെല്ലാം അനുവര്‍ത്തിക്കുന്ന പ്രമേയരീതി. ബോഡിഗാഡിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. ധീരതയെ ആരാധിക്കുന്ന ഒരു കുട്ടി, അവന്‍ വളര്‍ന്നുവരുമ്പോള്‍ ഗുണ്ടകളെ ആരാധിക്കുന്നു. അവന്റെ പേര് ജയകൃഷ്‌ണന്‍ (ദിലീപ്). അവന്‍ ഗുണ്ടകളുടെ ഗുണ്ടയും എന്നാല്‍ മഹാനല്ലവനുമായ അശോകേട്ടന്റെ (ത്യാഗരാജന്‍) അടുക്കലെത്തിപ്പെടുന്നു. സംഗതിവശാല്‍ അവന്‍ അശോകേട്ടന്റെ മകളായ അമ്മുവിന്റെ (നയന്‍താര) ബോഡിഗാഡായി അവളോടും കൂട്ടുകാരിയോടുമൊപ്പം ദൂരെയുള്ള കോളേജിലേക്ക് എത്തിപ്പെടുന്നു. ഗുണ്ടയാകാന്‍ പഠിത്തം പണ്ടേ കളഞ്ഞെങ്കിലും ജയകൃഷ്‌ണന് പഠിക്കുമ്പോള്‍ ഫസ്റ്റ്‌റാങ്കായിരുന്നതിനാല്‍ അവന് അമ്മുവിന്റെ ക്ലാസില്‍ അഡ്‌മിഷനും തന്തപ്പടി ശരിപ്പെടുത്തുന്നു. പതിവുപോലെ ആശാന്‍ പെങ്കൊച്ചിനും കൂട്ടുകാരിക്കും കോളേജിലാകെ പാരയാകുന്നു. അവന്റെ കാവല്‍ശല്യം ഒഴിവാക്കാന്‍ പെങ്കൊച്ച് ഒരു ഫോണ്‍ ഇന്‍ പ്രേമം നമ്പര്‍ എടുത്തുകാച്ചുന്നു. പിന്നെ, പറയണോ കഥ? അമ്മുവാണെന്നറിയാതെ ആ ഫോണ്‍ ഇന്‍ പ്രണയം തളിരിടുന്നു. അമ്മുവിനാണെങ്കില്‍ പയ്യെപ്പയ്യെ ജയകൃഷ്‌ണനോടു മുടിഞ്ഞ പ്രേമവും ആയിത്തീരുന്നു. ഇത് ഒടുവില്‍ അറിയുന്ന തന്തപ്പടി ബോഡിഗാഡിനെ വകവരുത്താന്‍ തീരുമാനിക്കുന്നു. ഇവിടെ വച്ച് കഥയ്‌ക്ക്, സിദ്ദീഖ് സാറിന്റെ പടങ്ങളിലെ മുടങ്ങാച്ചടങ്ങായ ഒ.ഹെന്‍റി ട്വിസ്റ്റ് സംഭവിക്കുന്നു. പിന്നെ, ഒരു ഫ്‌ളാഷ്‌ബാക്ക്, ഒരു ക്ലൈമാക്‌സ്, ഒരു ആന്റി ക്ലൈമാക്‌സ്… അതൊന്നും തല്‍ക്കാലം പറയുന്നില്ല. കാണാനിരിക്കുന്നവരുടെ മനസ്സിലെ രസച്ചരടു പൊട്ടിക്കുന്നതെന്തിന്?…
ഈ ചിത്രത്തിനുവേണ്ടിയാണോ സിദ്ദീഖ് സാര്‍ കഴിഞ്ഞ ആറേഴുവര്‍ഷം കാത്തിരുന്നതും ഒരുങ്ങിയതും. അദ്ദേഹം, മലയാളത്തില്‍ സിനിമയെടുക്കാന്‍ ഭയമാണെന്നും മലയാളിപ്രേക്ഷകസമൂഹം മാറിയെന്നും പുതിയ പ്രേക്ഷകനെ ഭയമാണെന്നുമൊക്കെ പറയുന്ന ഇന്റര്‍വ്യൂകള്‍ ഇടയ്‌ക്കു കണ്ടിരുന്നു. ഏതായാലും ആ സ്ഥിതി ഇതോടെ മാറും. ബോഡിഗാഡ് വന്നതോടുകൂടി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ ആയിരിക്കും ഇനിമേല്‍ ഭയം.
ഈ ചിത്രത്തില്‍ കുറേയധികം പാട്ടുകളുണ്ട്. അവനവളാണോ… അവളിവളാണോ… എവളെവളാണോ… എന്നൊക്കെയാണ് പാട്ടുകളുടെ വരികള്‍. ഒരു അഴശകലാരൂപമായ കഥാപ്രസംഗത്തില്‍ ഇങ്ങനെയാണ്. കഥ നാലുവരി പറഞ്ഞാല്‍ പിന്നൊരു പാട്ടാണ്. ഇവിടെ ആ അര്‍ഥത്തില്‍ സിദ്ദീഖ് കഥാപ്രസംഗത്തിന്റെ ശൈലി കടംകൊണ്ടിരിക്കുകയാണ്.
പടതത്തിന്റെ ഒരു വിഭാഗത്തെക്കുറിച്ചും നല്ലതുപറയാനില്ല. ദിലീപിന്റെയും ത്യാഗരാജന്റെയും സാന്നിദ്ധ്യമാണ് ഒരു ആശ്വാസഘടകം. പക്ഷേ, അവര്‍ക്കും വലിയ പെര്‍ഫോമന്‍സ് സാദ്ധ്യതകളില്ല. അമ്മുവായിവരുന്ന നയന്‍താരയ്‌ക്ക് മുഖത്ത് കൃത്രിമമായ ചില പേശീചലനങ്ങള്‍ കാഴ്‌ചവയ്‌ക്കാനല്ലാതെ പ്രേമമോ അതിന്റെ ഭഗ്നഭാവമോ അതിലെ വേദനയോ ഒന്നും തോന്നുന്നുമില്ല, കാണുന്നവരില്‍ തോന്നിക്കുന്നുമില്ല. ജനാര്‍ദ്ദനന്റെ കാര്യസ്ഥന്‍, ഹരിശ്രീയുടെ നീലാബരന്‍, വൈജയന്തിയുടെ മല്ലി, ഗിന്നസ് പക്രുവിന്റെ കുടമാളൂര്‍ ബാലാജി, സിദ്ധാര്‍ത്ഥന്റെ തടിയന്‍, സീനത്തിന്റെ അമ്മ, അപ്പാ ഹാജയുടെ രാജീവ്, കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പല്‍, നന്ദുവിന്റെ അച്ഛന്‍, സീമാ ജി. നായരുടെ അമ്മ, ചുള്ളിക്കാടിന്റെ അദ്ധ്യാപകന്‍ തുടങ്ങിയ അനേകം കഥാപാത്രങ്ങളും കുറേ കൊട്ടേഷന്‍ സംഘാംഗങ്ങളും ചിത്രത്തില്‍ വന്നുമറയുന്നുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാനോ കഥാവികാസത്തില്‍ പങ്കുവഹിക്കാനോ ഇല്ല. ഛായാഗ്രഹണം നിര്‍വഹിച്ച s.kumar വാതില്‍ തുറക്കുമ്പോള്‍ ഹൈ ആംഗിള്‍, അടയ്‌ക്കുമ്പോള്‍ ലോ ആംഗിള്‍ എന്നിങ്ങനെ കേവലവിസ്‌മയം തീര്‍ക്കുന്ന ആംഗിള്‍ മാറ്റങ്ങള്‍ മാത്രമേ ചെയ്യാനുള്ളൂ.
ആകപ്പാടെ പറഞ്ഞാല്‍, ബോഡിഗാഡ് ഒരു കെട്ടുകഥാപ്രസംഗമായിപ്പോയി. ഇത്തരമൊരു സിനിമയെടുക്കാനാണോ നൂറിലധികം ദിവസങ്ങളിലെ ഷൂട്ടും അഞ്ചാറു കോടി രൂപയും ചെലവഴിച്ചത് എന്നത് ആശ്ചര്യപ്പെടുത്തുന്നു.
എങ്കിലും ഈ ചിത്രം പരാജയപ്പെടുമെന്നു തോന്നുന്നില്ല. സ്‌ത്രീപ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ അതിനാടകീയത നിറഞ്ഞ ട്വിസ്റ്റുകള്‍ ഇഷ്‌ടപ്പെടാനിടയുണ്ട്. പരമ്പരകള്‍ സൃഷ്‌ടിച്ചിരിക്കുന്ന ഭാവുകത്വമണ്‌ഡലത്തില്‍ ജീവിക്കുന്ന സ്‌ത്രീകള്‍ക്ക് അംഗീകരിക്കാനും അദ്‌ഭുതം കൂറാനുമുള്ള വഹകളെല്ലാം ഇതിലുണ്ട്.
എങ്കിലും സിദ്ദീക്ക് എന്ന സംവിധായകനില്‍ നിന്ന് ഇങ്ങനൊരു കൂട്ട് പ്രേക്ഷകര്‍ നിനച്ചിരുന്നില്ല. മറ്റൊരു സംവിധായകന്റെ ചിത്രമായിരുന്നു ഇതെങ്കില്‍ ഇതിനെപ്പറ്റി കുറച്ചുകൂടി അനുഭാവത്തോടെ പ്രതികരിച്ചേനേ. സിദ്ദീകില്‍ നിന്ന് ജനം കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നു.
