
കമല്‍ കഥയും തിരക്കഥ-സംഭാഷണങ്ങളും (ആയതു രണ്ടും കലവൂര്‍ രവികുമാറിനോടൊത്ത്) രചിച്ച് സംവിധാനം ചെയ്‌ത ആഗതന്‍ ഗതകാലത്തില്‍ നിന്ന് തിക്തസ്‌മൃതിയും പേറിയെത്തുന്നൊരു യുവാവിന്റെ കൗശലം നിറഞ്ഞ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജമ്മു കാശ്‌മീരില്‍വച്ച് തന്റെ കുടുംബത്തിനു നേരിട്ടൊരു മഹാദുരന്തത്തില്‍ മരണത്തിനു കീഴടങ്ങാതെ രക്ഷപ്പെട്ട ഏകനായ ഗൗതം മേനോന്‍ (ദിലീപ്) ഇപ്പോള്‍ യുവാവും സമര്‍ത്ഥനും ഉയര്‍ന്ന ജോലിക്കാരനുമായി മാറിയിട്ട് നാട്ടിലെത്തി അന്നത്തെ ദുരന്തത്തിലും നിസ്സഹായതയിലും തന്റെ കുടുംബത്തോടു വലിയൊരു പാതകം ചെയ്‌ത മനുഷ്യനെ വേട്ടയാടി പ്രതികാരം ചെയ്യുന്നതാണ് ആഗതന്റെ ഇതിവൃത്തമെന്നു ചുരുക്കിപ്പറയാം. മുന്തിരിത്തോട്ടങ്ങളില്‍ അപ്രതീക്ഷിതമായെത്തുന്ന അതിഥിയാണ് ചിത്രത്തില്‍ ദിലീപിന്റെ ഗൗതം (ഇതേ കഥയാണോ മുന്തിരിത്തോട്ടത്തിലെ അതിഥി എന്ന പേരില്‍ കലവൂര്‍- കമല്‍ പ്രഭൃതികള്‍ മുന്‍പു സിനിമയാക്കാന്‍ ആലോചിച്ചിരുന്നതെന്നു സംശയിക്കണം.
വലിയ സംഭവമൊക്കെയായാണ് രചയിതാക്കളും സംവിധായകനും ആഗതന്‍ പ്ലാന്‍ ചെയ്‌തതെങ്കിലും മുഖ്യപ്രമേയത്തിലേക്കു വരുന്നതിനുമുന്‍പ് കഥയെ എങ്ങനെ ആ കേന്ദ്രബിന്ദുവിലേക്കെത്തിക്കണമെന്നറിയാതെ വട്ടംചുറ്റുന്നുണ്ട്. പടം തുടങ്ങുമ്പോള്‍ പാട്ടാണ്. പാട്ടില്‍ കുട്ടിയായ ഗൗതവും കുടുംബവും കാശ്‌മീരിലെത്തുന്നതും അവന്‍ സഹോദരിയോടൊത്തു മഞ്ഞുവാരി ഇങ്ങോട്ടെറിയുന്നതും അങ്ങോട്ടെറിയുന്നതും പിന്നെ മുകളിലോട്ടെറിയുന്നതും പിന്നെ താഴോട്ടെറിയുന്നതും കാണിക്കുന്നു. അവര്‍ സന്തുഷ്‌ടരാണെന്ന് പ്രേക്ഷകര്‍ക്കു ബോദ്ധ്യംവന്നുകഴിയുമ്പോള്‍ പാട്ടുതീരുന്നു. പടേന്നുവരുന്നു, തീവ്രവാദികള്‍. ചടുപടോന്നു വെടീം ടിപ്പിക്കല്‍ തീവ്രവാദി ഡയലോഗും. തന്തയും തള്ളയും ക്ലോസ്. പയ്യനും സഹോദരിയും വിറകുകൂനയിലൊളിച്ചു. അവരെ പട്ടാളം രക്ഷപ്പെടുത്തി. പെണ്‍കുട്ടി പരിക്കും കോമാവസ്ഥയുമായി ആശുപത്രിയില്‍ കിടക്കുന്നു. വര്‍ഷങ്ങള്‍ പോകുന്നതുകാണിക്കാന്‍ പാട്ടും മഞ്ഞുരുട്ടിയേറും ആവര്‍ത്തിക്കുന്നു. കാലയവനികപൊക്കി ആളെ തള്ളിയിടേണ്ടിവന്നെന്നു പണ്ടു വികെഎന്‍ പറഞ്ഞതുപോലെ, കാലത്തെ ഉരുട്ടിവിട്ടിട്ട് കമല്‍ പെണ്‍കൊച്ചിനെ തട്ടുന്നു. പിന്നെ, വര്‍ഷങ്ങള്‍ പാട്ടിന്റെ സഹായമില്ലാതെതന്നെ ഉരുണ്ടുപിരണ്ടുപോകുന്നു. ഗൗതംമേനോന്‍ ചെറുപ്പക്കാരനായി എട്ടുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുന്നു. അതായത്, ഒരു ഇരുപത്തഞ്ചുകാരനായിട്ട്!!!!…
പിന്നെ അരമുക്കാല്‍മണിക്കൂര്‍ നായികയായ ശ്രേയ (ചാര്‍മി എന്ന കല്യാണി) എന്ന പെണ്‍കുട്ടിയെ വളയ്‌ക്കാനുള്ള തന്ത്രങ്ങളാണ്. പ്രേക്ഷകന്‍ ബോറടിച്ചുചാകും ആ സമയം. ഒരു പുതുപുത്തന്‍ പ്രേമപദ്ധതി അവതരിപ്പിക്കുന്ന ഭാവമാണു പക്ഷേ, എഴുത്തും സംവിധാനവും കയ്യാളുന്നവര്‍ക്ക്. ഒടുവില്‍ പെണ്ണിന്റെ തന്തതള്ളമാരുടെയെല്ലാം ആശംസകളോടെ കല്യാണം ഉറപ്പിക്കാന്‍ അവളോടും മറ്റുമൊപ്പം നായകനായ ഗൗതം അവരുടെ മുന്തിരിത്തോട്ടത്തിലെത്തി വില്ലനായ ജനറല്‍ ഹരീന്ദ്രവര്‍മയെ (സത്യരാജ്) കണ്ടു കൈകൊടുത്ത് മുഖാമുഖം നിന്ന് ഇന്റര്‍വെല്ലിനു പോസു ചെയ്‌ത് ഇന്റര്‍വെല്‍ പഞ്ച് എന്നു സിനിമാക്കാരുടെ ഭാഷയില്‍ പറയുന്ന ഫ്രീസ് സൃഷ്‌ടിക്കുന്നതുവരെ പടത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നതേയില്ല.
ഈ ഹരീന്ദ്രവര്‍മയിലാണു കഥയുടെ മര്‍മവും മര്‍മരവും കിടക്കുന്നത്. അതാവട്ടെ, വലിയൊരു രഹസ്യം, സസ്‌പെന്‍സായി എഴുത്തുകാരായ കമലും കലവൂരും കൂടി തിരക്കഥയില്‍ പൊതിഞ്ഞുപിടിച്ചാണ് പടത്തിന്റെ ആദ്യം മുതലേ കൊണ്ടുനടക്കുന്നത്. പക്ഷേ, തിരക്കഥയുടെ പൊതി തിരക്കിനിടയില്‍ പൊട്ടി രഹസ്യം പടം തുടങ്ങി ഇരുപതിരുപത്തഞ്ചുനിമിഷം കഴിയുമ്പോഴേക്കും കുറച്ചെങ്കിലും ബുദ്ധിയുള്ള, പോട്ടെ, പത്തുപതിനഞ്ചു പടമെങ്കിലും കണ്ടുപരിചയമുള്ള ഏതവനും മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. പെങ്ങളുകൊച്ചിനെന്താണു സംഭവിച്ചതെന്നും അതിനാരാണു കാരണക്കാരനെന്നും ഒക്കെ.
സംഗതികള്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞ് ഹരീന്ദ്രവര്‍മയും ഗൗതവും തമ്മിലുള്ള ബുദ്ധിമത്സരമാണു പടത്തെ വ്യത്യസ്‌തമാക്കുന്നതായി അണിയറക്കാര്‍ കരുതുന്നത്. സംഗതി ശരിയാണ്. അത് സമര്‍ത്ഥമായി ചെയ്‌തിരുന്നെങ്കില്‍ ഒരുപക്ഷേ, ഒരു കിടിലന്‍ പ്രതികാരകഥ വാര്‍ന്നുവീണേനെ. അതിനുപകരം, വലിയ തന്ത്രമെന്നമട്ടില്‍ വെറും പൊടിക്കൈകള്‍ തിരക്കഥാകൃത്തുകള്‍ എടുത്തുവീശുമ്പോള്‍ ഏശുന്നതായി തോന്നുന്നില്ല. എല്ലാം പ്ലാന്‍ ചെയ്‌തുവരുന്ന ഗൗതം വൈന്‍ ബാരലില്‍ നിന്നു രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടല്ലേ. ലോറന്‍സ് (ഇന്നസെന്റ്) തക്കസമയത്തുവന്നില്ലായിരുന്നെങ്കില്‍ ഗൗതം സ്വാഹ ആകില്ലായിരുന്നോ. അതെങ്ങനെ? ലോറന്‍സ് വരാതിരിക്കില്ലല്ലോ. അതു തിരക്കഥാകൃത്തുക്കള്‍ക്ക് ഉറപ്പുള്ള കാര്യമല്ലേ. അതുപോലെ, പ്ലാന്‍ ചെയ്‌ത ബസ്സുയാത്രയിലെ വഴിയാത്രക്കാരിക്കുണ്ടാകുന്ന അപകടവും പ്ലാന്‍ഡ് ആണോ എന്നു വ്യക്തമല്ല. ഇതൊന്നും വേണ്ട, ആ വര്‍മാജി ക്ലൈമാക്‌സില്‍ കൈത്തുപ്പാക്കിയുടെ കാഞ്ചിയൊന്നു വലിച്ചിരുന്നെങ്കില്‍ ഗൗതം ഭൂതമായിപ്പോകില്ലായിരുന്നോ?. നന്മയുടെ ഒരു കണിക, ആത്മാര്‍ത്ഥതയുടെ കാല്‍ക്കഴഞ്ച് തുടങ്ങിയ പ്രയോഗങ്ങളിലൂടെ വര്‍മയെ ആ സന്ദര്‍ഭത്തില്‍ അസ്‌തപ്രജ്ഞനാക്കിക്കളഞ്ഞതു സത്യത്തില്‍ ഗൗതമാണോ അതോ എഴുത്തുകാരാണോ?..
ഗൗതംമേനോനായി വന്ന ദിലീപ് രൂപംകൊണ്ടാണു ശ്രദ്ധേയനാകുന്നത്. തുടക്കത്തില്‍ അല്‌പനേരം ഒരു മോണോലോഗ് ഘടന ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടെ വിശേഷിച്ചും, അല്ലാത്തിടത്ത് പൊതുവേയും ദിലീപ് ഡബ്ബിംഗില്‍ അല്‌പം പാളിപ്പോയതായിത്തോന്നി. ആയിരംവട്ടം ഈ ചിത്രത്തിലുള്ള വിളിയാണ് സേര്‍ എന്നത്. വര്‍മയെ ഗൗതം ഒരുപാടുതവണ സേര്‍ എന്നു വിളിക്കുന്നുണ്ട്. കിലോഗ്രാമിനു മുന്‍പ് നാഴിക്കും വട്ടികയ്‌ക്കും മുന്‍പ് സേര്‍ ആയിരുന്നു ധാന്യത്തിന്റെ അളവ്. മുന്തിരിയളക്കുന്നതും സേര്‍ ആയിട്ടാണോ എന്നറിയില്ല. ഏതായാലും തനിമലയാളമട്ടില്‍ സാറോ അല്ലെങ്കില്‍ സര്‍ എന്നോ ആകുന്നതിനെ അപേക്ഷിച്ച് നീട്ടിയുള്ള സേര്‍ വിളി ആവര്‍ത്തിക്കുമ്പോള്‍ സഹ്യമല്ലാതായി. പിന്നെ, നായകകഥാപാത്രങ്ങള്‍ ഈയിടെ എന്താ ജോലി എന്നു വെളിവാക്കാറില്ല. ക്യാംപസ് ഇന്റര്‍വ്യൂവില്‍ ന്യൂസിലന്റില്‍ ജോലികിട്ടി. ഇപ്പോള്‍ ഉഗാണ്ടയിലേക്കു സ്ഥലംമാറ്റമായി. അവിടേക്കുപോകുന്നതുവഴി മലേഷ്യയിലെ കെഡ്ഡ, കെലണ്ടാര്‍, പെട്ട, പിന്നെ, ലുക്കീമിയ തുടങ്ങിയ സ്ഥലങ്ങളിലും ഇറങ്ങാന്‍ വേണ്ടി യാത്ര തല്‍ക്കാലം കേരളത്തിലൂടെയാക്കി. അങ്ങനെയായപ്പോള്‍ ഇത്രടം വന്നൂന്നേയുള്ളൂ എന്നൊക്കെയാണു പറയുക. (ബോഡിഗാഡിലും നായകന്‍ ഇതേ മട്ടിലാണ്)
നായകന്റെ എതിര്‍കഥാപാത്രമായി വരുന്ന സത്യരാജ് തിളങ്ങിയിട്ടുണ്ട്. രൂപംകൊണ്ടും ഭാവംകൊണ്ടും അദ്ദേഹം മികച്ചുനിന്നു. സറീന വഹാബ് റോളുകള്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു നന്ന്. മലയാളത്തില്‍ കാണാന്‍ ശേലുള്ള ഒരു മദ്ധ്യവയസ്‌ക വീട്ടമ്മവേഷത്തില്‍ ഇടയ്‌ക്കിടെ ഇങ്ങനെ ശീമാട്ടിപ്പരസ്യമായി വെറുതെ നാലു ചാല് ഉലാത്തുന്നതില്‍ കാര്യമുണ്ടോ എന്ന് ആ അനുഗൃഹീതനടി ചിന്തിക്കണം. അതും മൈ നെയിം ഈസ് ഖാനിലും മറ്റും ഗംഭീരവേഷം ചെയ്യുന്നതിനിടയില്‍. ശ്രേയയായ ചാര്‍മിക്ക് നായികയായതിനാല്‍ത്തന്നെ അഭിനയിക്കേണ്ട കാര്യം വരുന്നില്ല. ഇന്നസെന്റ് ആളുകളെ ചിരിപ്പിക്കാന്‍ പ്രയത്‌നിക്കുന്നെങ്കിലും പണ്ടേപ്പോലെ ഫലിക്കുന്നില്ല. ബിജുമേനോനും വത്സലാമേനോനും മറ്റു മേനോന്‍മാര്‍ക്കുമൊന്നും കാര്യമായൊന്നും ചെയ്യാനില്ല.
പടം തുടങ്ങുമ്പോള്‍ത്തൊട്ടു തുടങ്ങുകയാണല്ലോ പാട്ടുകള്‍. മൂന്നാലു പാട്ടുകളുണ്ടു പടത്തില്‍. എഴുതിയ കൈതപ്രം തന്റെ പഴയ ക്ലിഷേ പദങ്ങളെടുത്തു നിരത്തിവച്ചിട്ടുണ്ട്. ദൈവശാസ്‌ത്രത്തില്‍ താല്‌പര്യമുള്ളയാളും പണ്ടു സെമിനാരിയില്‍ പഠിക്കാന്‍ പോകുകയോ മറ്റോ ചെയ്‌ത ആളുമാണ് ഔസേപ്പച്ചന്‍ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ശവത്തിന് ഈ കൂദാശ മതി എന്ന് അദ്ദേഹത്തിനോടാരും പറഞ്ഞുകൊടുക്കേണ്ട. കൈതപ്രത്തിന്റെ വരികള്‍ക്ക് തികച്ചും യോജിക്കുന്ന ഈണം അദ്ദേഹം ഇട്ടിട്ടുണ്ട്. ഭ്രമരം ചെയ്‌ത അജയന്‍ വിന്‍സെന്റാണ് ക്യാമറ ചെയ്‌തിരിക്കുന്നത് എന്നോര്‍മവന്നത് അന്ത്യത്തില്‍ വര്‍മ വെടിവെച്ചുമരിക്കുന്നത് മേല്‍ക്കൂരമേലെ പക്ഷിക്കൂട്ടം ചിതറിപ്പറക്കുന്നതു വഴി ചിത്രീകരിച്ചിരിക്കുന്ന ഷോട്ടു കണ്ടപ്പോഴാണ്.
അവസാനമായി ഒന്നുകൂടി. ഈ ചിത്രത്തില്‍ രണ്ടുകാര്യങ്ങള്‍ ശരിക്കും കടന്നകൈയായിപ്പോയി. ഒന്ന്, പടത്തിന്റെ മര്‍മംതന്നെയുമാണ്. അപ്പനുമമ്മയും വെടിയേറ്റു ചത്തുകിടക്കുമ്പോള്‍, വേറേയും ആളുകളുടെ മൃതദേഹങ്ങളും ചോരയും മാംസക്കഷണങ്ങളും ചുറ്റും ചിതറിക്കിടക്കുമ്പോള്‍, പോരാത്തതിന്, ഒരു വിറകുകൊള്ളിക്കൂട്ടത്തിന്റെ മറവിനപ്പുറം തീവ്രവാദികള്‍ തീതുപ്പുന്ന എകെ 47 തോക്കുകളുമായി നില്‍ക്കുമ്പോള്‍ രക്ഷയ്‌ക്കായി ദേഹത്ത് അള്ളിപ്പിടിച്ചുപോയ, കഷ്‌ടിച്ചു വയസ്സറിയിക്കുകമാത്രം ചെയ്‌ത ഒരു പെണ്‍കിടാവിനോട് വര്‍മയ്‌ക്ക് കാമഭ്രാന്തു തോന്നിയെന്നത് ഇച്ചിരെ കടുത്തുപോയി. അതുപോലെ, ലോകത്തിനു മുന്‍പാകെ മുഴുവന്‍ കുടുംബത്തെയും അപമാനിക്കുകയും തന്തയെ കൊല്ലിക്കുകയും ചെയ്‌ത മനുഷ്യനോട്, അവനെത്ര മഹാനുമായിക്കൊള്ളട്ടെ, ആറുമാസത്തിനുശേഷം ശ്രേയയ്‌ക്ക് പ്രേമം തളിര്‍ക്കുന്നുവെന്ന ടെയ്‌ല്‍ എന്‍ഡും ഇച്ചീച്ചിയായില്ലേയെന്നു സംശയം.
എന്നാലും ഈ ചിത്രം സ്‌ത്രീപ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്‌ടപ്പെടുന്നുണ്ടെന്നാണ് തിയറ്ററിലിരുന്നു ചിത്രം കണ്ടപ്പോള്‍ തോന്നിയത്. സത്യം രണ്ടില്ല; ഒന്നേയുള്ളൂ എന്ന ഡയലോഗ് പരസ്യവാക്യമാക്കിയാല്‍ ഗുണംകിട്ടും. സ്‌ത്രീകളെ റ്റാര്‍ജെറ്റ് ചെയ്‌തു നല്ല പരസ്യം ഉണ്ടായാല്‍ ചിത്രം സാമാന്യം നല്ല വിജയം നേടുമെന്നാണു തോന്നുന്നത്.





