Tag Archive | "a.r.rehman"

സ്റ്റേറ്റെത്താണ്ടി വരുവായാ?…



ഗൗതം വാസുദേവമേനോന്റെ പുതിയ ചിത്രമാണ്‌ വിണ്ണൈത്താണ്ടി വരുവായാ?…
സൂപ്പര്‍താരപ്പട്ടത്തിലേക്ക്‌ എത്തിയിട്ടില്ലാത്ത താരങ്ങളെ വച്ച്‌ സിനിമയെടുക്കുന്ന, അങ്ങനെ സൂപ്പര്‍ഹിറ്റുകളുണ്ടാക്കി തമിഴ്‌ സിനിമയ്‌ക്ക്‌ സൂപ്പര്‍താരങ്ങളെ സൃഷ്‌ടിച്ചുകൊടുക്കുന്ന ആളാണ്‌ ഗൗതം മേനോനെന്നും പറയാം. സൂര്യ വലിയ താരമായതില്‍ നല്ലൊരു പങ്കുണ്ട്‌, മേനോന്റെ കാക്ക കാക്കയ്‌ക്ക്‌. താരസൂപ്രന്മാരെ തന്റെ ഇരയാക്കുന്നതില്‍ അദ്ദേഹം പതിവു തെറ്റിച്ചത്‌ വേട്ടൈയാടു വിളയാടില്‍ കമല്‍ ഹാസനെ നായകനാക്കിക്കൊണ്ടുമാത്രം. സൂര്യ താരമായശേഷം അദ്ദേഹം എടുത്ത സിനിമയാണ്‌ വാരണം ആയിരം എന്നതും വേണമെങ്കില്‍ പറയാം. സൂപ്പര്‍താരപ്പകിട്ട്‌ അകന്നശേഷമാണ്‌ മേനോന്‍ ശരത്‌ കുമാറിനെ നായകനാക്കി പച്ചൈക്കിളി മുത്തുച്ചരമെടുത്തത്‌. ഏതായാലും കാക്ക കാക്കയും വേട്ടൈയാടും അല്ലാത്ത മേനോന്‍ ചിത്രങ്ങള്‍ താരസ്വരൂപത്തിലുള്ള നായകന്മാരാല്‍ ബലപ്പെട്ടതല്ല. ഇത്തവണയും സംഗതികള്‍ക്ക വലിയ മാറ്റമില്ല. താരമാകാന്‍ പലവിദ്യയും പയറ്റി പൊളിഞ്ഞുനില്‍ക്കുന്ന അര്‍മാദ കുമാരന്‍ ചിമ്പു… അതേ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, പാട്ടെഴുത്ത്‌, സംഗീതം, അഭിനയം, എഡിറ്റിംഗ്‌ എല്ലാം ഒന്നിച്ച്‌ ചെയ്‌ത്‌ റെക്കാഡിട്ട നമ്മുടെ ടി.രാജേന്ദ്രന്റെ സല്‍പ്പുത്രന്‍ തന്നെ, ആണ്‌ മേനോന്റെ പുതുചിത്രമായ വിണ്ണൈത്താണ്ടി വരുവായായിലെ നായകന്‍. ചിമ്പു സ്വയം ഇതേ പണികളില്‍ പാതിയെങ്കിലും ചെയ്‌ത്‌ ചില ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നു. മന്മഥനും വല്ലവനും മറ്റും. വല്ലവനും കേറിക്കണ്ടാലല്ലേ പക്ഷേ, സൂപ്പര്‍താരമാകൂ.
അതിനുപുറമേ, ചിമ്പു മറ്റുള്ള സംവിധായകരുടെയും ചിത്രങ്ങളില്‍ നായകനായി. കുത്ത്‌, മച്ചി, കാള അങ്ങനെയങ്ങനെ. തറലെവലിലുള്ള പ്രകടനങ്ങള്‍, മാനറിസങ്ങള്‍ കൊണ്ട്‌ തമിഴ്‌ജനതയുടെ മനസ്സിലിടംപിടിക്കാമെന്നാണ്‌ ഈ ചിന്നച്ചിമ്പു കരുതുന്നത്‌. രജനിയണ്ണന്റെ മഹാഫാനാണെന്നു തുറന്നുപറയുന്ന ചിമ്പു രജനിയെപ്പോലെ ചില നമ്പരുകള്‍ കാട്ടിയാണ്‌ സൂപ്പര്‍താരമാകാന്‍ ഇതുവരെ ശ്രമിച്ചുപോന്നതും.
എന്നാല്‍, ഗൗതംമേനോന്റെ കൈയ്യില്‍ പയ്യന്‍ നന്നായിരിക്കുന്നു. പക്വതയില്ലാത്ത നായകന്റെ വേഷം പക്വതയോടെ കൈകാര്യം ചെയ്യാന്‍ ചിമ്പുവിന്‌ കഴിഞ്ഞിരിക്കുന്നു. ചിമ്പുവിന്റെ നായികയായി അഭിനയിച്ച തൃഷയും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഇവരുടെ കോംപിനേഷന്റെ മനോഹരമായ രസതന്ത്രമാണ്‌ വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തെ കണ്ടിരിക്കാവുന്ന വിധത്തിലാക്കിയിരിക്കുന്നതെന്നു പറയാം.
ഗൗതം മേനോന്‌ ഇതിവൃത്തം സൃഷ്‌ടിക്കാന്‍ ഉള്ളിലുള്ളത്‌ കുറച്ചു പൈങ്കിളി പകല്‍ക്കിനാവുകളാണ്‌. ഈ പൈങ്കിളിപ്പരുവത്തിലുള്ള പകല്‍ക്കിനാവുകള്‍ പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ പകിട്ടോടെ പകര്‍ത്തിവയ്‌ക്കുമ്പോള്‍ അവ കണ്ണിനിമ്പം നല്‌കുന്ന കാഴ്‌ചകളായിമാറുന്നു. അതിനപ്പുറം വലിയ സംഭവമൊന്നുമില്ലാതെയാകുകയാണ്‌ കുറച്ചുനാളായി മേനോന്‍ ചിത്രങ്ങള്‍.
എല്ലാവരും കൗമാരത്തില്‍ കാണുന്ന ചില സ്വപ്‌നങ്ങളുണ്ടല്ലോ. തന്നേക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിയോടു തോന്നുന്ന പ്രേമം, കാമുകിയെ പിന്തുടര്‍ന്ന്‌ അകലങ്ങളിലേക്ക്‌ അനുധാവനം, പിരിഞ്ഞുപോക്ക്‌, താന്‍ വലിയ ഒരാളായി അവളുടെ മുന്നില്‍ പില്‍ക്കാലത്ത്‌ പ്രത്യക്ഷപ്പെടല്‍, അവളുടെ വിവാഹം കഴിഞ്ഞു, താനിന്നും അവളെയോര്‍ത്ത്‌ ഒറ്റയാനായി നില്‍ക്കുന്നു, അതുകാണുന്ന നായികയുടെ ഹൃദയവേദന… ഇങ്ങനെ ചില നമ്പരുകളൊക്കെയാണ്‌ വാരണം ആയിരത്തിലെന്നപോലെ വിണ്ണൈത്താണ്ടിയിലും മേനോന്‍ എടുത്തുപ്രയോഗിക്കുന്നു. മേനോന്‍ വര്‍ഷം രണ്ടെന്ന മട്ടില്‍ പടം ചെയ്‌തവരികയാണ്‌. ഇക്കണക്കിന്‌ ഇതൊക്കെയേ പറ്റൂ. മാത്രമല്ല, സിനിമയെ വ്യക്തമായും പുതിയ കാലത്തിന്റെ മാര്‍ക്കറ്റിംഗ്‌ ഉല്‌പന്നമായി കണ്ടെത്താനും തിരിച്ചറിയാനും അതിനനുസരിച്ചു പെരുമാറാനും പഠിച്ച പുതിയ തലമുറയുടെ പ്രതിനിധി തന്നെയാണു മേനോന്‍. ഈ കാലത്തെ പ്രേക്ഷകര്‍ക്കു വേണ്ട അല്‌പം നൊസ്റ്റാള്‍ജിയ, ഇച്ചിരെ പൈങ്കിളി ദുഃഖം, അതിനെ അതിജീവിക്കുന്ന ജീവിതവിജയം… എല്ലാം വേണ്ടുംപടി അനുപാതപ്പെടുത്തിയാണ്‌ മേനോന്‍ സിനിമകളെടുക്കുന്നത്‌. തിരക്കഥയുടെ ശില്‌പഘടനയും അതിനുചേരുംപടി അയഞ്ഞതാക്കാന്‍ മേനോന്‌ അസാധാരണവൈഭവമുണ്ട്‌. വാരണം ആയിരത്തിലും തിരക്കഥയുടെ കഥനവഴികളെ കടിഞ്ഞാണയച്ച്‌ വിടുന്നതു നാം കണ്ടു. ഇവിടെയും അതുതന്നെ. പക്ഷേ, ആ എഴുത്തിന്‍രെ അനായാസവേഗം ഇവിടെ ഇടയ്‌ക്കെങ്കിലും അദ്ദേഹത്തെ ചതിക്കുന്നുമുണ്ട്‌. പ്രത്യേകിച്ച്‌ ഇന്‍ര്‍വെല്‍ കഴിഞ്ഞുള്ള ഭാഗത്ത്‌ രംഗങ്ങളുടെ ക്രമാനുഗതവളര്‍ച്ച സാദ്ധ്യമാകാത്തിടത്ത്‌ എന്തെങ്കിലും ചേര്‍ത്ത്‌ അദ്ദേഹം കഥ പറഞ്ഞുമുന്നോട്ടാക്കുന്നതുപോലെയുണ്ട്‌. പ്രത്യേകിച്ച്‌ കാലത്തിന്റെ മുന്നോട്ടുപോക്കും മറ്റും. അവസാനം കഥയിലെന്നപോലെ, സിനിമയ്‌ക്കുള്ളിലെ സിനിമയിലെ കഥ വ്യത്യസ്‌തപ്പെടുത്തിപ്പറഞ്ഞ്‌, നോണ്‍ലീനിയര്‍ രീതി അവലംബിച്ച്‌ പ്രേക്ഷകനെ വിസ്‌മയിപ്പിക്കുന്ന രീതി പഴഞ്ചനായിത്തുടങ്ങിയില്ലേ എന്നും മേനോന്‍ സ്വയം ആലോചിക്കേണ്ടിയിരിക്കുന്നു.
ഈ ചിത്രത്തില്‍ കാമുകിയെത്തേടി കാമുകന്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തുന്നുണ്ട്‌. ആലപ്പുഴയില്‍. പ്രേമം വിണ്ണൈത്താണ്ടിയല്ല, സ്റ്റേറ്റെത്താണ്ടിയാണു വരുന്നത്‌ ചിത്രത്തില്‍ എന്നു സാരം. കേരളവും മേനോന്റെ ഒരു ഒബ്‌സെഷനാണ്‌. വാരണം ആയിരത്തില്‍ കോഴിക്കോടും മാതൃഭൂമി കലണ്ടറുമൊക്കെ നിറഞ്ഞാടുന്നുണ്ടായിരുന്നല്ലോ. പിന്നെ, വയസ്സിനു മൂത്ത പെണ്ണിനെ പ്രേമിക്കല്‍ ചിമ്പുക്കഥാപാത്രങ്ങള്‍ക്ക്‌ സ്ഥിരമാകുകയാണോ? വല്ലവനിലും കക്ഷി മൂത്തുപഴുത്ത നയന്‍താരയെ പ്രേമിക്കുന്നതിന്റെ പ്രശ്‌നങ്ങളാണു പ്രമേയം.
ഹാരിസ്‌ ജയരാജാണ്‌ മേനോന്‍ ചിത്രങ്ങള്‍ക്ക്‌ സാധാരണ ഈണം പകരുന്നത്‌. ഇത്തവണ ഒരു സ്വപ്‌നസാക്ഷാല്‍ക്കാരമെന്ന നിലയ്‌ക്ക്‌ അദ്ദേഹം എ.ആര്‍.റഹ്‌മാനെക്കൊണ്ട്‌ ഈണം നല്‌കിപ്പിച്ചിട്ടുണ്ട്‌. റഹ്‌മാന്റെ സംഗീതം വെറും ശബ്‌ദക്കലവികളായി ഒടുങ്ങിയെന്നു പറയാന്‍ സങ്കടമുണ്ട്‌. ഈണമൊന്നുമില്ല. മനുഷ്യശബ്‌ദത്തെ അതിജീവിച്ചുനില്‌ക്കുന്ന ഉപകരണനാദങ്ങളാല്‍ അദ്ദേഹം വികലസിംഫണിയാണൊരുക്കിയിരിക്കുന്നതെന്നേ പറയാന്‍ കഴിയൂ. എന്തായാലും സിനിമയ്‌ക്കു യോജിച്ചതായില്ല, സംഗീതം.
ബാബു ആന്റണിക്കു ചെറുതെങ്കിലും നല്ലൊരു വേഷം കിട്ടിയിരിക്കുന്നു. അദ്ദേഹമതു നന്നായി ചെയ്യുകയും ചെയ്‌തിരിക്കുന്നു. പാട്ടിനു പുറമേ, സ്റ്റണ്ട്‌, നാടകീയത തുടങ്ങിയവയൊക്കെ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്‌ മേനോന്‍ പ്രേക്ഷകനെ മടുപ്പിക്കാതെ പടം ചെയ്‌തിട്ടുണ്ട്‌. പിന്നെ, മുട്ടിനുമുട്ടിന്‌ തൃഷയും ചിമ്പുവുമായുള്ള അധരചുംബനം ചേര്‍ത്ത്‌ സംഗതിയാകെ കൊഴുപ്പിച്ചിട്ടുമുണ്ട്‌. പണ്ട്‌ സത്യജിത്‌ റായിയാണു ചോദിച്ചത്‌, ചുംബനത്തിന്‌ അനുവദിക്കാത്ത ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ എങ്ങനെ സിനിമയില്‍ സത്യസന്ധമായി പ്രേമരംഗങ്ങള്‍ ആവിഷ്‌കരിക്കുമെന്ന്‌. റായി മരിച്ചുപോയല്ലോ. ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ അങ്ങനെ ആവലാതിപ്പെടേണ്ടിവരുമായിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിനെ അസ്‌തപ്രജ്ഞരാക്കിക്കളയുംവിധം ആദിമദ്ധ്യാന്തം ചുംബനങ്ങളാല്‍ അലംകൃതമായൊരു ചിത്രമെടുത്ത്‌ അദ്ദേഹത്തിനു പകരം വീട്ടാമായിരുന്നു.

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)

വിണ്ണൈത്താണ്ടി വരുവായാ



തമിഴില്‍ താരമായി മാറിയ സംവിധായകന്‍ ഗൗതം മേനോന്റെ പുതുചിത്രം വിണ്ണൈത്താണ്ടി വരുവായാ ഇന്നുമുതല്‍ പ്രദര്‍ശനമാരംഭിക്കുന്നു. സൂപ്പര്‍ഹിറ്റുകളായ കാക്ക കാക്ക, വേട്ടയാടു വിളൈയാടു, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നിവയ്‌ക്കുശേഷമാണ്‌ ഗൗതംമേനോന്‍ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചിമ്പുവാണു നായകന്‍. തൃഷ നായികയും. സംഗീതം ഇടവേളയ്‌ക്കുശേഷം തമിഴിലേക്കെത്തുന്ന എ.ആര്‍.റഹ്‌മാന്‍. സ്ഥിരമായി ഹാരിസ്‌ ജയരാജിന്റെ സംഗീതം ഉപയോഗിക്കുന്ന ഗൗതം റഹ്‌മാനുമായി ഒന്നിക്കുകയാണ്‌ ഈ ചിത്രത്തില്‍. റഹ്‌മാന്റെ മിന്‍സാരക്കനവുചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണ്‌ വിണ്ണൈത്താണ്ടി വരുവായാ എന്നത്‌ യാദൃച്ഛികം.

തിരുവനന്തപുരം – അഞ്‌ജലി
അലപ്പുഴ – റെയ്‌ബാന്‍.
കോട്ടയം – അഭിലാഷ്‌
എറണാകുളം – സരിത
തൃശൂര്‍ – സ്വപ്‌ന
കൊല്ലം – ധന്യ
പാലക്കാട്‌ – പ്രിയ
കോഴിക്കോട്‌ – അപ്‌സര
കാസര്‍കോഡ്‌ – സമ്രാട്ട്‌

Posted in ഇന്നു മുതല്‍...Comments (1)


Model of the Week