
കൊച്ചിന്‍ ഹനീഫയുടെ നിര്യാണം ഒരു വലിയ വേദനയായി മാറുന്ന ഈ കാലത്ത് വൈബ്‌ടോക്കീസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അന്‍വര്‍ അബ്‌ദുള്ള 2005ല്‍ ചന്ദ്രോത്സവത്തിന്റെ സെറ്റില്‍ വച്ച് ആ അനുഗൃഹീതനടനുമായി നടത്തിയ അഭിമുഖം ഇവിടെ പുനഃപ്രകാശനം ചെയ്യുകയാണ്.
കൊച്ചിന്‍ ഹനീഫ.
മലയാളത്തിലും തമിഴിലും സിനിമാലോകത്ത് ഒരുപോലെ അറിയപ്പെട്ട പ്രതിഭാധനന്‍.
സര്‍വരുടെയും സുഹൃത്ത്.
മലയാളത്തില്‍ മമ്മൂട്ടി, ജോഷി, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്മാരുടെ പ്രിയതോഴനായിരുന്നു. തമിഴില്‍ കമലഹാസന്‍, രജനീകാന്ത്, ശിവാജിഗണേശന്‍, കരുണാനിധി തുടങ്ങിയ വന്‍തോക്കുകള്‍ ആയിരുന്നു, നന്‍പര്‍കള്‍. ഇങ്ങനെ വിലസുന്നതിനിടയ്‌ക്കാണ് അദ്ദേഹം നമ്മളെ പെട്ടെന്ന് ചിരിപ്പിക്കാന്‍ തുടങ്ങിയത്. ആദ്യം നമുക്കത് അദ്‌ഭുതമായിരുന്നു. പിന്നെ, പതിവായി. മുന്‍പ് സ്‌ക്രീനില്‍ ഒരു വിടലച്ചിരിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന വില്ലന്റെ സ്ഥാനത്ത്, ഇപ്പോള്‍ ലോറല്‍ ആന്റ് ഹാര്‍ഡിയിലെ ഹാര്‍ഡിയെപ്പോലെ, തന്റെ ശരീരത്തിന്റെ ചിരിപ്പിക്കുന്ന കെമിസ്‌ട്രിയുമായി പ്രത്യക്ഷപ്പെടുമ്പോള്‍ത്തന്നെ ജനം, പ്രത്യേകിച്ച്, കുട്ടികള്‍, ചിരി തുടങ്ങുകയായി. ഹനീഫിക്കാ…. ഹനീഫയങ്കിള്‍ എന്നെല്ലാം പറഞ്ഞ്.
പൊള്ളയായ വെറുമൊരു ചിരിയല്ല താനെന്ന് ഹനീഫയ്‌ക്ക് നന്നായറിയാം. ചിരിയുടെ നാനാര്‍ത്ഥങ്ങളെപ്പറ്റി, തന്നെപ്പറ്റിയും ശ്രീ ഹനീഫ സംസാരിക്കുയാണിവിടെ.
ചിരിയാണു താങ്കളുടെ തട്ടകമെന്നു ജനമറിയുന്നത്, കിരീടത്തിലെ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ചെങ്കോലിലെ ഹൈദ്രോസിലൂടെയാണ്. ഹൈദ്രോസ് താങ്കളെത്തേടിവന്നതെങ്ങനെ?.
= കിരീടവും അതുവഴി ചെങ്കോലും അവയിലെ ഹൈദ്രോസും സത്യത്തില്‍ എനിക്കു വീണുകിട്ടിയ കിരീടമാണ്. അക്കരെയക്കരെയക്കരെയെന്ന സിനിമയില്‍ ശ്രീനിവാസന് കിരീടം വഴിയില്‍ക്കിടന്നു കിട്ടുന്നതുപോലെ. ആ റോള്‍ വേറേ ആരോ ചെയ്യേണ്ടതാണ്. എനിക്കാണെങ്കില്‍ ആ സമയത്ത് കിരീടത്തിലെ ഹൈദ്രോസെന്നല്ല, ഒരു റോളും സ്വീകരിക്കാനാവാത്തത്ര തിരക്കാണ്. തമിഴില്‍ ഞാന്‍ സംവിധാനം ചെയ്‌ത പകലില്‍ ഒരു പൗര്‍ണമിയുടെ പാട്ടുകള്‍ ഒരുക്കാനാണു കേരളത്തിലെത്തിയത്. സംഗീതം ചെയ്യേണ്ട ഇളയരാജ എന്തോ അത്യാവശ്യം പ്രമാണിച്ച് വരാന്‍ രണ്ടുദിവസം വൈകി. ആ രണ്ടുദിവസം വെറുതെയിരിക്കേണ്ട മട്ടായിപ്പോയി കാര്യങ്ങള്‍. അപ്പോഴാണു കിരീടത്തിലെ ഈ റോളിന്റെ ഓഫര്‍ വന്നത്. രണ്ടുദിവസം കൊണ്ടു ചെയ്യാമെങ്കില്‍ ആകാമെന്നായി ഞാന്‍. അതുമതിയെന്ന് ലോഹിയും സിബിയും. ആ രണ്ടു ദിവസം വെറുതെ കളയാതിരിക്കാന്‍ ഹൈദ്രോസിനെ സ്വീകരിച്ചു. അതു ക്ലിക്കായി, അങ്ങനെ വീണുകിട്ടിയതാണു ഹൈദ്രോസ്.
കിരീടത്തില്‍ ഹൈദ്രോസ് ക്ലിക്കായെങ്കിലും തുടര്‍ച്ചയായി തമാശവേഷങ്ങള്‍ വരുന്നത് ചെങ്കോല്‍ മുതലാണല്ലോ?
= ശരിയാണ്. അതിനുകാരണം, കിരീടത്തില്‍ ഹൈദ്രോസ് വെറുമൊരു കോമാളിയാണ്. ചെങ്കോലില്‍ ആ കഥാപാത്രത്തിനു വ്യക്തിത്വം കിട്ടി. ഒരു കഥയില്ലാത്തവനാണു കിരീടത്തിലയാള്‍. ചെങ്കോലില്‍ ലോഹി ആ കഥാപാത്രത്തെ വളര്‍ത്തി. അയാള്‍ ലോറിത്തെരുവിലെ ബീവാത്തുമ്മ എന്ന തന്റെ ഉമ്മയെക്കുറിച്ചു പറയുന്നിടത്താണു ആ കഥാപാത്രത്തിന് ഐഡന്റിന്റി ഉണ്ടാകുന്നത്. അതോടെ ജനമനസ്സില്‍ ഹൈദ്രോസ് തറഞ്ഞു. ആ കഥാപാത്രത്തിനു വളര്‍ച്ചയുണ്ടായത് കിരീടത്തില്‍ ആ കഥാപാത്രം ക്ലിക്കായതുകൊണ്ടാണല്ലോ. കിരീടത്തില്‍ ഹൈദ്രോസാകാന്‍ എനിക്കു പറ്റിയതു യാദൃച്ഛികമായാണെങ്കിലും ചെങ്കോലില്‍ എന്നെ മുന്‍കൂട്ടി ക്ഷണിച്ചു. കാരണം, ഹൈദ്രോസാകാന്‍ മറ്റൊരാള്‍ക്കു പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ, ചെങ്കോലിനു കാരണമായതും അന്നു വീണുകിട്ടിയ ആ കിരീടം തന്നെ. ചെങ്കോല്‍ എന്ന മലയാളസിനിമയില്‍ സജീവമാക്കുകയും ചെയ്‌തു.
വന്നുവന്ന് തമാശവേഷങ്ങള്‍ ടൈപ്പായെന്നു പറഞ്ഞാല്‍?
= ഞാന്‍ സമ്മതിക്കില്ല. ചില ആവര്‍ത്തനവൈരസ്യങ്ങളൊക്കെയുണ്ട്. അതു സ്വാഭാവികവുമാണ്.
തുടര്‍ച്ചയായി തമാശറോളുകള്‍ ചെയ്യുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ മറ്റൊരു മുഖം നഷ്‌ടമാകുകയല്ലേ. മഹാനദിയിലെയും ദുബായ്‌യിലെയും പോലെയുള്ളവ?
= ഈ തമാശകള്‍ക്കിടയിലും മഹാനദിയും ദുബായ്‌യുമൊക്കെ കിട്ടിയില്ലേ. അപ്പോള്‍ രണ്ടുതരം വേഷത്തിനും ഹനീഫയെ ആളുകള്‍ക്ക് ആവശ്യമുണ്ടെന്നര്‍ത്ഥം.
സംവിധാനം ചെയ്യുമ്പോള്‍ പക്ഷേ, തമാശപ്പടങ്ങളല്ലല്ലോ ചെയ്യാറ്?
= ഞാന്‍ അടിസ്ഥാനപരമായി ഗൗരവക്കാരനാണ്. ജീവിതത്തെക്കാണുന്നതും സീരിയസായാണ്. മനുഷ്യരെ നിരീക്ഷിക്കുന്നത് അവരുടെ ചിരിപ്പിക്കുന്ന വശങ്ങള്‍ വച്ചല്ല, കരയിക്കുന്ന വശങ്ങള്‍ വച്ചാണ്. അപ്പോള്‍ എനിക്ക് എന്റേതായി അത്തരം സിനിമകളേ ചെയ്യാനാവൂ.
മാന്നാര്‍ മത്തായി സ്‌പീക്കിംഗ്, മേഘം, ചെങ്കോല്‍… എല്ലാപ്പടത്തിലും ഒരു ഓട്ടം കാണാം. ഇത് ആവര്‍ത്തനവിരസമായില്ലേ?
= ഇത്രയും വണ്ണമുള്ളൊരാള്‍ നല്ല സ്‌പീഡില്‍ ആത്മരക്ഷാര്‍ഥമോടുന്നത് കാണുന്നതു തന്നെ തമാശയാണ്. അതാവും അത്തരം സീനുകള്‍ തുടര്‍ച്ചയായി വരാന്‍ കാര്യം. എനിക്കാണെങ്കില്‍, ഈ ദേഹം ഇങ്ങനെയിരിക്കുന്നെങ്കിലും ഏതു വേന്ദ്രനേക്കാളും സ്‌പീഡില്‍ ഓടാനും കഴിയും. ഞാനും അതാസ്വദിക്കുന്നുണ്ട്. പിന്നെ, ഒരു രംഗം ക്ലിക്കായാല്‍ അത് അനുകരിക്കാന്‍ എല്ലാരും വരും. കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ട് ഞാന്‍.
തമിഴില്‍ പടം ചെയ്‌തത് കരുണാനിധിയുടെ പൂംപുഹാറിനുവേണ്ടിയാണല്ലോ. അപ്പോള്‍ തിരുത്തലുകള്‍ക്ക് നിര്‍ബന്ധിതനായിട്ടുണ്ടോ?
= മലയാളത്തില്‍ മമ്മൂട്ടി ചെയ്‌ത പടങ്ങളാണു തമിഴിലേക്കു മാറ്റിയത്. മമ്മൂട്ടിയെത്തന്നെ അഭിനയിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, തമിഴിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന കരുണാനിധിക്ക് തമിഴനല്ലാത്ത ഒരുവനെ തമിഴില്‍ അഭിനയിപ്പിക്കാന്‍ വൈമുഖ്യമുണ്ടായിരുന്നു. അങ്ങനെ ഒരു ഒത്തുതീര്‍പ്പിനു വഴങ്ങിയിട്ടുണ്ട്. പക്ഷേ, തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്‌തിരുന്ന സത്യരാജിനെ നായകനാക്കാന്‍ കരുണാനിധി പറഞ്ഞു. ഞാന്‍ നിര്‍ദേശിച്ചത്, തുടര്‍ച്ചയായി പടങ്ങള്‍ പൊട്ടിനില്‌ക്കുന്ന ശിവകുമാറിനെയും. ഒടുവില്‍ എന്റെ വാശിക്ക് കരുണാനിധി സമ്മതിച്ചു. ശിവകുമാര്‍ അഭിനയിച്ചു. പടം സൂപ്പര്‍ഹിറ്റായി. ഒപ്പം വന്ന സത്യരാജിന്റെ, നമ്മുടെ മാമാട്ടിക്കുട്ടിയമ്മ എന്ന സൂപ്പര്‍ഹിറ്റിന്റെ തമിഴായ എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്, പൊട്ടുകയും ചെയ്‌തു.
മമ്മൂട്ടിയുമായി രസത്തിലല്ലെന്നൊരു കിംവദന്തി?
= വെറും കിംവദന്തി. ഒന്നിച്ചുണ്ടാകാന്‍ തിരക്കുകള്‍ സമ്മതിക്കുന്നില്ലെന്നേയുള്ളൂ. അല്ലാതെ ഞാനും മമ്മൂട്ടിയും അന്നും ഇന്നും എന്നും നല്ല സുഹൃത്തുക്കള്‍ തന്നെ. അങ്ങനെയല്ലാതാകില്ല. കാരണം, അത് അത്തരത്തിലൊരു ബന്ധമാണ്.
സംവിധാനം?
= ഉടന്‍ ഉണ്ടാകും.
പോസ്റ്റ് സ്‌ക്രിപ്‌റ്റ് – അങ്ങനെ പറഞ്ഞാണ് അന്നു സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ, അതുണ്ടായില്ല. അതിലപ്പുറം, ഇങ്ങനെ, ഈ പ്രായത്തില്‍ മരിക്കേണ്ട ഒരാളായിരുന്നോ ഹനീഫിക്കാ എന്ന വേദന മാത്രം ബാക്കി. ഹനീഫിക്കായ്‌ക്കു മാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇവിടെയുണ്ട് എന്ന് അദ്ദേഹം നമുക്കു കാണിച്ചുതന്നു. ആ കഥാപാത്രങ്ങള്‍ ഭാവനയില്‍ വിരിയുമ്പോള്‍ ഇവിടെ സിനിമാക്കാര്‍ എന്തുചെയ്യണമെന്നു മാത്രം അദ്ദേഹം മറുമരുന്നു പറഞ്ഞുതരാതെ സ്ഥലംവിട്ടു. ഹനീഫിക്കാ… അങ്ങയെ മലയാളസിനിമ മിസ് ചെയ്യുന്നു…. വല്ലാതെ മിസ് ചെയ്യുന്നു…. നത്തിംഗ് എല്‍സ് റ്റു സേ….



