
സാധാരണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ മലയാളത്തിന്റെ പേര് പലതവണ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത്തവണ മലയാളത്തിന് കാര്യമായ ഒരവാര്‍ഡുപോലുമില്ല. ആകെയുള്ളത് ബയോസ്‌കോപ്പിനൊരു പരാമര്‍ശം. മികച്ച മലയാളസിനിമയ്‌ക്കുള്ള അവാര്‍ഡുമാത്രം രഞ്‌ജിത്തിന്റെ തിരക്കഥ നേടി. അവാര്‍ഡു പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ പേരു കേള്‍ക്കാതെ അന്തംവിട്ടിരുന്ന ആളുകള്‍ ഇനി മികച്ച മലയാളചലച്ചിത്രത്തിനുള്ള അവാര്‍ഡും കൂടി വല്ല മറാത്തിസിനിമയ്‌ക്കോ ഗുജറാത്തിസിനിമയ്‌ക്കോ നല്‌കിക്കളയുമോ ഈ അവാര്‍ഡു കമ്മിറ്റി എന്നുവരെ വിചാരിച്ചുപോയത്രേ. അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഒരുപെണ്ണും രണ്ടാണും ടി.വി.ചന്ദ്രന്റെ ഭൂമിമലയാളം തുടങ്ങിയ ചിത്രങ്ങള്‍ പോലും തഴയപ്പെട്ട നിലയാണ്.
രസകരമായ സംഗതി ഇത്തവണ സമ്മാനമൊന്നുമില്ലെങ്കിലും ജ്യൂറി ചെയര്‍മാന്‍ മലയാളിയായിരുന്നെന്ന കാര്യത്തില്‍ നമുക്കഭിമാനിക്കാമെന്നതാണ്. മത്സരിച്ച പ്രമുഖര്‍ക്ക് പക്ഷേ, അക്കാര്യത്തില്‍ വലിയ അഭിമാനം തോന്നുന്നുണ്ടാവില്ല. ജ്യൂറി ചെയര്‍മാന്‍ മലയാളിയായതാണ് പ്രശ്‌നമായതെന്നു കരുതുന്നവരും ഉണ്ടാകാം. ചെയര്‍മാനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവാര്‍ഡു കിട്ടാത്തത് മലയാളസിനിമ ഒരു വെല്ലുവിളിയായി എടുക്കണമെന്നാണു പ്രതികരിച്ചത്. പണ്ടുപണ്ട്, പണ്ടെങ്ങാണ്ടു പണ്ട്…. ആര്‍ക്കും ഇപ്പോള്‍ വലിയ ഓര്‍മയൊന്നും വരാത്തത്ര പണ്ട്, ഇതേ ജ്യൂറി ചെയര്‍മാന്റെ ആദ്യസിനിമയായ പിറവിക്ക് കേരള സര്‍ക്കാരിന്റെ അവാര്‍ഡു കിട്ടാതിരുന്നപ്പോള്‍ ആള്‍ അന്നത് വെല്ലുവിളിയായൊന്നുമെടുത്തില്ല. എന്നുതന്നെയോ, അവാര്‍ഡിനു മാര്‍ക്കിട്ടവരെ വെല്ലുവിളിച്ചുകൊണ്ട്, കിട്ടിയ രണ്ടാമത്തെ മികച്ച സിനിമയെന്ന അവാര്‍ഡ് പുല്ലുപോലെ നിരസിക്കുകയും ചെയ്‌തിരുന്നു. പണ്ടു നടന്നതും പാളേല്‍ സംഭവിച്ചതുമൊക്കെ പഴേ കാര്യം, അല്ലേ…
ഇനിയും ചിലതൊക്കെ പറയാന്‍ ബാക്കിയുണ്ട്. പക്ഷേ, തല്‍ക്കാലം പറയുന്നില്ല. കാരണം, ജ്യൂറിമാരെപ്പറ്റി ഒന്നും പറയരുതെന്നോ മറ്റോ ജ്യൂറിസ്‌പ്രുഡന്‍സില്‍ പറയുന്നുണ്ട്.



